മുംബയ്: ആര്യൻഖാൻ പ്രതിയായ ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസ് അന്വേഷിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്.
വളരെ വിലകൂടിയ വസ്ത്രങ്ങളും വാച്ചുമാണ് വാങ്ക്ഡെ ധരിക്കുന്നതെന്നും സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് താങ്ങാവുന്നതിലും അധികമാണ് ഇവയുടെ വിലയെന്നും മാലിക് പറഞ്ഞു.
'വാങ്ക്ഡെ ധരിച്ച ഷർട്ടിന് 50000ൽ അധികം വിലവയുണ്ട്. പാന്റിന് ഒരു ലക്ഷമാണ് വില. വാച്ചുകൾക്ക് 25-50 ലക്ഷവും. എങ്ങനെയാണ് സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് ഇത്രയും വില കൂടിയ വസ്ത്രങ്ങൾ വാങ്ങാനാകുക. ആളുകളെ കള്ളക്കേസിൽ കുടുക്കി കോടികളാണ് വാങ്ക്ഡെ തട്ടിയെടുത്തിട്ടുള്ളത്. ഇതിനായി വാങ്ക്ഡെയ്ക്ക് സഹായികളുടെ സംഘമുണ്ട്.'- മാലിക് ആരോപിച്ചു.
അതേസമയം, അധോലോകവുമായി മാലികിന് ബന്ധമുണ്ടെന്നത് തെളിയിക്കുമെന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ വാക്കുകൾ മാലിക് തള്ളി.
'അങ്ങനെ അധോലോകവുമായി ബന്ധമുണ്ടായിരുന്നെങ്കിൽ, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നിട്ടും എന്തുകൊണ്ട് ഫഡ്നാവിസ് തനിക്കെതിരെ അന്വേഷണം നടത്തിയില്ലെന്ന്' മാലിക് തിരിച്ചടിച്ചു.
ദേവേന്ദ്ര ഫഡ്നാവിസും മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന ജയദീപ് റാണ എന്നയാളും തമ്മിൽ ബന്ധമുണ്ടെന്ന് മാലിക് ആരോപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാഗ്വാദം ആരംഭിച്ചത്. ജയദീപ് റാണയും ഫഡ്നാവിസും ഒരുമിച്ചുള്ള ഫോട്ടോയും പുറത്തുവിട്ടിരുന്നു.
സമീർ വാങ്ക്ഡെയെ എൻ.സി.ബി തലപ്പത്ത് നിയോഗിച്ചത് ഫഡ്നാവിസിന്റെ ഇടപെടലിലൂടെയാണെന്നും ഇയാളാണ് റാക്കറ്റിന്റെ തലവനെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |