ന്യൂഡൽഹി: സായുധ സേനകളുടെ ആധുനികവത്കരണം മുന്നിൽകണ്ട് മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ നടപ്പാക്കാനുള്ള 7,965 കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങൾ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകരിച്ചു. പദ്ധതികളുടെ രൂപകല്പന, വികസനം, നിർമ്മാണം എന്നിവ പൂർണമായും ഇന്ത്യയിലായിരിക്കും. നാവികസേനാ കപ്പലുകളിൽ ഘടിപ്പിക്കാൻ ഇനി മുതൽ വിദേശ തോക്കുകൾ വാങ്ങില്ല.
പദ്ധതിയുടെ ഭാഗമായി 12 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളും സമുദ്ര, തീരമേഖല നിരീക്ഷണത്തിനുള്ള നവീകരിച്ച ഡോർണിയർ വിമാനങ്ങളും എച്ച്.എ.എല്ലിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു. നാവിക യുദ്ധക്കപ്പലുകളുടെ ട്രാക്കിംഗ് സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ലിംഗ്സ് യു 2 ഫയർ കൺട്രോൾ സിസ്റ്റം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ(ബെൽ) നിന്ന് വാങ്ങും. നാവികസേന യുദ്ധക്കപ്പലുകളിൽ ഘടിപ്പിക്കാൻ കൂടുതൽ ദൂരെയുള്ള ലക്ഷ്യത്തിൽ പ്രയോഗിക്കാൻ ശേഷിയുള്ള നവീകരിച്ച സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട് തോക്കുകൾ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ നിന്നും വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |