ന്യൂഡൽഹി: ശൈത്യകാലത്തിന്റെ തുടക്കത്തിൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അതീവ ഗുരതരാവസ്ഥയിലായി. ദീപാവലിക്ക് നിരോധനം മറികടന്ന് ജനങ്ങൾ വ്യാപകമായി പടക്കം പൊട്ടിച്ചതാണ് സ്ഥിതി വഷളാക്കിയത്. ഇന്നലെ പുലർച്ചെ ഡൽഹിയിൽ പലയിടങ്ങളിലും അന്തരീക്ഷ വായുവിൽ വിഷാംശം ഉള്ളതായി കണ്ടെത്തി. നിരവധിപ്പേർക്ക് ശ്വാസതടസവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. അന്തരീക്ഷ വായുവിൽ കാണുന്ന സൂക്ഷ്മ കണികകളുടെ സാന്നിദ്ധ്യവും ക്രമാതീതമായി കൂടിയതായി കണ്ടെത്തി. പ്രധാന ഹൈവേകളിൽ ദൂരക്കാഴ്ച ഇല്ലാതിരുന്നതിനാൽ ഗതാഗതം തടസപെട്ടു.
പൊതുവേ 2.5 മുതൽ 10 മൈക്രോ മീറ്റർ വരെ വലുപ്പമുള്ള കണികകളാണ് വായുവിൽ ഉണ്ടാകാറുള്ളത്. ഇതിൽ 2.5 മൈക്രോമീറ്റർ വ്യാസമുള്ള കണികകൾ ഹൃദയ സംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങൾക്ക് കാരണമാകും. അന്തരീക്ഷ വായുവിന്റെ ഒരു ഘനമീറ്റർ വ്യാപ്തത്തിൽ 25 വരെയാണ് കണികകളുടെ സുരക്ഷിതമായ അളവ്. എന്നാൽ ഇന്നലെ ഡൽഹിയിലെ പല സ്ഥലങ്ങളിലും ഇത് ആയിരത്തിന് മുകളിലെത്തി. ശ്വാസകോശ അർബുദത്തിന് പോലും കാരണമായേക്കാവുന്ന അളവാണിത്.
മലിനീകരണം തീവ്രതയിൽ
വായു മലിനീകരണത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്താണ് ഡൽഹി. ശൈത്യകാലത്താണ് ഇത് രൂക്ഷമാകാറുള്ളത്. അന്തരീക്ഷ വായുവിന്റെ നിലവാരം അളക്കുന്നതിന് പൂജ്യം മുതൽ 500 വരെയുള്ള പോയിന്റുകളാണ് ഉപയോഗിക്കുന്നത്. സംഖ്യ പൂജ്യത്തിൽ നിന്നും മുകളിലേക്ക് പോകുന്നത് അനുസരിച്ച് വായുവിന്റെ നിലവാരം കുറഞ്ഞു വരുന്നു.
കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്ക് പ്രകാരം ഡൽഹിയിലെ എല്ലാ വായുമലിനീകരണ നിരീക്ഷണകേന്ദ്രങ്ങളിലും വായു നിലവാര സൂചിക 450ന് മുകളിലാണ്. ഡൽഹിയുടെ സമീപ പ്രദേശങ്ങളായ ഫരീദാബാദ്, ഗാസിയാബാദ്, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും വായു നിലവാര സൂചിക 400 കടന്നു. അടുത്ത മൂന്നു ദിവസങ്ങൾക്ക് ശേഷം വായുവിന്റെ നിലവാരത്തിൽ നേരിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സിസ്റ്റം ഒഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |