ന്യൂഡൽഹി: പതിവ് തെറ്റിക്കാതെ ഇക്കുറിയും ദീപാവലിക്ക് പ്രധാനമന്ത്രി ജമ്മുകാശ്മീരിലെ സൈനികരുടെ അടുത്തെത്തി. പ്രധാനമന്ത്രിയായ ശേഷം ദീപാവലി സൈനികർക്കൊപ്പം ആഘോഷിക്കാറുള്ള നരേന്ദ്രമോദി ജമ്മുവിലെ നൗഷേരയിലെത്തുന്നത് ഇത് രണ്ടാം തവണ. 2019ലെ ദീപാവലി ആഘോഷിച്ചതും ഇവിടെവച്ചായിരുന്നു.
നൗഷേര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം സൈനികരോടൊപ്പം ആഘോഷങ്ങൾ പങ്കിട്ട പ്രധാനമന്ത്രി താൻ എത്തിയത് തന്റെ കുടുംബത്തിലാണെന്ന് പറഞ്ഞു. പ്രതിരോധ മേഖലയെ കൂടുതൽ സ്വദേശിവത്ക്കരിക്കുമെന്നും കാലത്തിനനുസരിച്ച് നവീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"സൈനികർ ഇന്ത്യയുടെ രക്ഷാകവചം കൂടിയാണ്. സൈനികരിൽ നിന്ന് രാജ്യത്തിന് വലിയ ഊർജ്ജവും പ്രത്യാശയും ലഭിക്കുന്നു. നിങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു. മിന്നലാക്രമണത്തിന് ശേഷം കാശ്മീരിൽ അശാന്തിയുണ്ടാക്കാൻ ശ്രമിക്കുന്ന ഭീകരർക്ക് നിങ്ങൾ ചുട്ട മറുപടി നൽകുന്നുണ്ട്."-പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എം.എം.നരവനെ ജമ്മുവിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |