അഹ്‌മ്മദ്നഗർ: മഹാരാഷ്ട്രയിലെ അഹ്‌മ്മദ്നഗറിലെ സിവിൽ ആശുപത്രിയിലെ കൊവിഡ് തീവ്രപരിചരണ വിഭാഗത്തിലുണ്ടായ അഗ്നിബാധയിൽ പത്ത് കൊവിഡ് രോഗികൾ മരിച്ചു. ഒരു രോഗിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം നടന്നത്. ഇവിടെ 17ഓളം രോഗികൾ ചികിത്സയിലുണ്ടായിരുന്നുവെന്നാണ് വിവരം. അഞ്ച് രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി.
പത്ത് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. പൊലീസും അഗ്നിശമനസേനയും ഉടൻ സംഭവസ്ഥലത്ത് എത്തിയെങ്കിലും ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.
ഏപ്രിലിൽ മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ അഗ്നിബാധയിൽ 15 കൊവിഡ് രോഗികൾക്ക് ജീവൻ നഷ്ടമായിരുന്നു. മാർച്ചിൽ ബന്ദുപ്പിൽ കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന ഡ്രീസ് മാളിൽ അഗ്നിബാധ മൂലം ഒൻപത് രോഗികളുടെ ജീവനാണ് പൊലിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |