മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന് സഹായം തേടി സി.ബി.ഐ അമേരിക്കയെ സമീപിച്ചു. സുശാന്തിന്റെ ഇ -മെയിലിൽനിന്നും സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽനിന്നും നീക്കം ചെയ്ത വിവരങ്ങൾ വീണ്ടും ലഭ്യമാക്കുന്നതിനാണിത്.
ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും ആസ്ഥാനം കാലിഫോർണിയയിലായതിനാലാണ് അമേരിക്കയോട് സഹായം അഭ്യർത്ഥിച്ചത്. മരണം നടന്ന് ഒന്നരവർഷമായെങ്കിലും കേസിൽ ഇതുവരെ നിർണായക കണ്ടെത്തലുകളൊന്നുമുണ്ടായിട്ടില്ല. നിലവിലുള്ള തെളിവുകൾ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലെത്താൻ സഹായിക്കുന്നവയാണ്. അക്കൗണ്ടിൽനിന്ന് ഒഴിവാക്കിയ വിവരങ്ങൾ സാധാരണഗതിയിൽ ഗൂഗിളും ഫേസ്ബുക്കും അന്വേഷണ ഏജൻസികൾക്ക് നൽകാറില്ല. അതിനാൽ യു.എസുമായുള്ള നിയമസഹായ ഉടമ്പടി പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ നൽകിയതെന്ന് സി.ബി.ഐ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിന് പുറമേ സുശാന്തുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്.
ആത്മഹത്യയ്ക്ക് പ്രേരണയായ എന്തെങ്കിലും സംഗതികൾ ഉണ്ടായിരുന്നോ എന്നറിയാനാണ് സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
അക്കൗണ്ടിൽ നിന്ന് സുശാന്ത് ഒഴിവാക്കിയ സന്ദേശങ്ങൾ വീണ്ടെടുക്കാനായാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനാകുമെന്നാണ് സി.ബി.ഐ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |