ന്യൂഡൽഹി: 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന വിവാദ പ്രസ്താവനയുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു കങ്കണ.
1947ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ലായിരുന്നു. അത് വെറും ഭിക്ഷമാത്രമായിരുന്നു. ബ്രിട്ടീഷുകാരുടെ തുടർച്ചയായിരുന്നു കോൺഗ്രസ് ഭരണം. 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെയാണ് ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത്.'-കങ്കണ പറഞ്ഞു.
ഇതിനെതിരെ വരുൺ ഗാന്ധിയും ആംആദ്മി പാർട്ടിയും രംഗത്തെത്തി.
'ചില സമയത്ത് മഹാത്മഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചിലപ്പോൾ അദ്ദേഹത്തിന്റെ കൊലയാളിയെ ആദരിക്കുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, നേതാജി തുടങ്ങിയവരെ അപമാനിച്ചിരിക്കുന്നു. ഇത് ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടത്.'-വരുൺ ഗാന്ധി ചോദിച്ചു.
രാജ്യദ്രോഹപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നടി കങ്കണയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആം ആദ്മി പാർട്ടി. മുംബായ് പൊലീസിൽ പരാതിയും നൽകി. നടിയുടെ പ്രസ്താവന രാജ്യദ്രോഹവും പ്രകോപനപരവുമാണെന്ന് എ.എ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രീതി ശർമ്മ മേനോൻ ആരോപിച്ചു.
കങ്കണയ്ക്കെതിരെ ട്വിറ്ററിലും പ്രതിഷേധമുയർന്നു. കങ്കണയുടെ വിഡ്ഢിത്തരത്തിന് കൈയടിക്കുന്നത് ആരാണെന്ന് അറിയാൻ താൽപര്യമുണ്ടെന്നായിരുന്നു ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ ട്വീറ്റ്. കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന ആവശ്യവും സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |