ന്യൂഡൽഹി: ചൈനയിൽ നിന്ന് ഇന്ത്യ വലിയ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും കിഴക്കൻ ലഡാക്കിൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്നതിനാൽ സംഘർഷത്തിന് അടുത്തകാലത്തൊന്നും അയവുണ്ടാകില്ലെന്നും ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. അരുണാചൽ അതിർത്തിയിൽ ചൈനയുടെ നിർമ്മാണം ഇന്ത്യയുടെ സ്ഥലത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ ചൈന നിലനിറുത്തുന്നതിനാൽ ഇന്ത്യയ്‌ക്ക് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. സേനാ പിൻമാറ്റ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പരസ്‌പര വിശ്വാസമില്ലായ്മയാണ് തടസം. ഇരുപക്ഷവും മുൻ പോസ്റ്റുകളിലേക്ക് തിരികെ പോകണം. പിൻമാറുന്ന സേനകൾ തിരിച്ചു വരില്ലെന്ന് ഉറപ്പുണ്ടാകണം. അതിർത്തിയോട് ചേർന്ന് ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പരിഗണിക്കുമ്പോൾ അത്തരമൊരു പിന്മാറ്റം അസാദ്ധ്യമാകും. ആയുധങ്ങൾ അടക്കം സംഭരിക്കാനുള്ള സ്ഥിരം സംവിധാനങ്ങളാണ് അവർ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയ്ക്കും സേനകളെ നിലനിറുത്തേണ്ടി വരും.
ഗാൽവൻ താഴ്‌വരിയിലേതിന് സമാനമായ ഏറ്റുമുട്ടലുകൾക്ക് ചൈന വീണ്ടും തയാറായേക്കുമെന്നും ജനറൽ റാവത്ത് സൂചിപ്പിച്ചു. അങ്ങനെയുണ്ടായാൽ മുമ്പുണ്ടായതു പോലെ അതേനാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അരുണാചൽ അതിർത്തിയോട് ചേർന്ന് ചൈന അവരുടെ സ്ഥലത്ത് പഴയ കെട്ടിടങ്ങൾ പൊളിച്ച് പണിയുന്നുണ്ടെന്ന് ജനറൽ റാവത്ത് സ്ഥിരീകരിച്ചു. ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈന നിർമ്മാണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തര ആയുധങ്ങൾ വാങ്ങൽ അനുമതി നീട്ടി
അടിയന്തര സാഹചര്യങ്ങളിൽ അതിവേഗ നടപടിക്രമങ്ങളിലൂടെ സ്വന്തം നിലയ്‌ക്ക് ആവശ്യമുള്ള വെടിക്കോപ്പുകളും സ്‌പെയർപാർട്സുകളും മറ്റും സംഭരിക്കാൻ കര,നാവിക, വ്യോമ സേനകളുടെയും ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെയും മേധാവികൾക്കുള്ള റവന്യൂ പ്രൊക്യൂയർമെന്റ് അധികാരം ഡിസംബർ 31വരെ നീട്ടാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. കഴിഞ്ഞ ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ് പ്രത്യേക അനുമതിയുടെ കാലാവധി നീട്ടുന്നത്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയുമായി സംഘർഷം തുടരുന്നത് പരിഗണിച്ചാണിത്. ഇതുപ്രകാരം വെടിക്കോപ്പുകൾ, വാഹനങ്ങളുടെ സ്‌പെയർപാർട്സുകൾ, പ്രത്യേക സേവനങ്ങൾ തുടങ്ങിയവ സംഭരിക്കാൻ സേനാമേധാവികൾക്ക് 500 കോടി രൂപവരെ ചെലവിടാം. ഇതിന് സുദീർഘമായ നടപടിക്രമങ്ങളുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |