ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് തമിഴ്നാടിനെതിരെയും, പാട്ടക്കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിനെതിരെയും സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരിഗണിക്കുക.
അവസാനം വാദം കേട്ടപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നവംബർ പത്തു വരെയുള്ള രണ്ടാഴ്ചത്തേക്ക് 139.50 അടിയായി നിലനിറുത്താൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിശദമായ സത്യവാഗ്മൂലം സമർപ്പിക്കാനും കേരളത്തിന് നിർദേശം നൽകി. ഇതിൻപ്രകാരം ഡാം ഡികമ്മിഷൻ ചെയ്‌ത് പുതിയത് നിർമ്മിക്കണം എന്നതുൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളിൽ കോടതി വിശദമായ വാദം കേൾക്കും. അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവമെൻ്റ്,സേവ് കേരള ബ്രിഗേഡ് തുടങ്ങിയവർ സമർപ്പിച്ച ഹർജികളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |