ഗുവാഹത്തി: മണിപ്പൂരിൽ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരർ നടത്തിയ ആക്രമണത്തിൽ അസം റൈഫിൾസ് കമാൻഡിംഗ് ഒാഫീസർ കേണൽ വിപ്ലവ് ത്രിപാഠിക്കും നാല് സൈനികർക്കും വീരമൃത്യു. ആകമണത്തിൽ ത്രിപാഠിയുടെ ഭാര്യയും നാലു വയസുള്ള മകനും കൊല്ലപ്പെട്ടു.
മ്യാൻമർ അതിർത്തിയിലെ ചുരാചന്ദ്പൂർ ജില്ലയിൽ ഇന്നലെ രാവിലെ 11 ഓടെയാണ് ആക്രമണം നടന്നത്. സൈനിക ക്യാംപ് സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇവർ. ചുരാചന്ദ്പൂരിൽ നിന്ന് 50 കിലോമീറ്ററോളം അകലെ ഉൾപ്രദേശത്താണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും മണിപ്പൂർ ഭീകരഗ്രൂപ്പായ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് എന്നിവർ ആക്രമണത്തെ ശക്തമായി അപലപിച്ചു.
വീരമൃത്യു വരിച്ച സൈനികർക്കും മറ്റുള്ളവർക്കും ആദരാഞ്ജലി അർപ്പിക്കുന്നു. ഇത് ഒരിക്കലും മറക്കാനാവില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ബിരേൻ സിംഗ് തിരിച്ചടിക്കാനായി സൈന്യത്തെ വിന്യസിച്ചു. അക്രമികളെ വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |