ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവർഗ നേതാവുമായ ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജൻ ജാതീയ ഗൗരവ ദിനമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ബിർസ മുണ്ട ജന്മദിനാഘോഷങ്ങളുടെ ഭാഗമായി റാഞ്ചിയിൽ മുണ്ട സ്മാരക ഉദ്യാനവും സ്വാതന്ത്ര്യ സമരസേനാനി മ്യൂസിയവും ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്ത്, ഇന്ത്യയുടെ ഗിരിവർഗ പാരമ്പര്യത്തെയും വീരചരിത്രങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമാണ് ചരിത്രപരമായ തീരുമാനമെന്നും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ പറഞ്ഞു. റാഞ്ചിയിലെ മ്യൂസിയം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഗിരിവർഗനായകരുടെ ജീവസുറ്റ വേദിയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗിരിവർഗ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രത്തിൽ പ്രത്യേക ഗിരിവർഗ മന്ത്രാലയത്തിന് രൂപം നൽകിയ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ സംഭാവനകളെയും അദ്ദേഹം
സ്മരിച്ചു.
ആധുനികതയുടെ പേരിൽ പൗരാണികതയോടും പ്രകൃതിയോടും വിമുഖതകാട്ടുന്നത് സമൂഹത്തിന്റെ ഗുണം ചെയ്യില്ലെന്ന് പഠിപ്പിച്ച നേതാവായിരുന്നു ഭഗവാൻ ബിർസ. ആധുനിക വിദ്യാഭ്യാസത്തെ പിന്തുണച്ച അദ്ദേഹം സ്വന്തം സമൂഹത്തിന്റെ പോരായ്മകളും തെറ്റുകുറ്റങ്ങളും സധൈര്യം തുറന്നു പറഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |