₹സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് 5 പേർ കൂടി
ന്യൂഡൽഹി: മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ സമ്മർദ്ദത്തെത്തുടർന്ന് രാജസ്ഥാനിലെ അശോക് ഗെലോട്ട് മന്ത്രിസഭപുനഃസംഘടിപ്പിച്ചു. 11 കാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമടക്കം 15 മന്ത്രിമാർ കൂടി ഇന്നലെ ചുമതലയേറ്റു. ഇതോടെ മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിൽ 30 അംഗങ്ങളായി.
2018 ഡിസംബറിൽ അധികാരമേറ്റ ഗെലോട്ട് മന്ത്രിസഭയുടെ ആദ്യ വികസനമാണിത്.
രാഷ്‌ട്രീയ, ജാതി സമവാക്യങ്ങൾ പാലിച്ച് നടത്തിയ പുനഃസംഘടനയിൽ, ഗെലോട്ടിനെതിരെ കലാപക്കൊടി ഉയർത്തി ഉപമുഖ്യമന്ത്രി പദത്തിൽ നിന്ന് പുറത്തായ സച്ചിൻ പൈലറ്റിന്റെ വിശ്വസ്തരായ അഞ്ച് പേരെ മന്ത്രിമാരാക്കിയത് ശ്രദ്ധേയമായി. പുതിയ മന്ത്രിമാരിൽ ആറ് പേർ മുഖ്യമന്ത്രി ഗെലോട്ടിന്റെ വിശ്വസ്തരാണ്. കാബിനറ്റ് മന്ത്രിമാരിൽ മൂന്ന് പേർക്ക് സഹമന്ത്രി പദവിയിൽ നിന്നുള്ള സ്ഥാനക്കയറ്റമാണ്. കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയ മൂന്നു പേർ ഉൾപ്പെടെ നാല് മന്ത്രിമാർ പട്ടികജാതിക്കാരാണ്. പട്ടികവർഗത്തിൽ നിന്ന് മൂന്ന് മന്ത്രിമാരുണ്ട്. മൂന്ന് വനിതകളും ഒരു മുസ്ലിമും ഒരു ഗുജ്ജാറും.
മന്ത്രിസഭാ പുനഃസംഘടന സമൂഹത്തിന് നല്ല സന്ദേശമാണ് നൽകുന്നതെന്ന് സച്ചിൻ പൈലറ്റ്
പറഞ്ഞു. സംസ്ഥാന കോൺഗ്രസിൽ വിഭാഗീയതയില്ല. ദളിത്, സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിച്ചത് സാമൂഹ്യമായി നല്ല നടപടിയാണ്. രാജസ്ഥാനിൽ കോൺഗ്രസ് 2023 ൽ വീണ്ടും അധികാരത്തിൽ വരാൻ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |