മുംബയ്: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബയ് സോണൽ മേധാവി സമീർ വാങ്ക്ഡെക്കെതിരെ ആരോപണവുമായി റിട്ട. പൊലീസ് അസി. കമ്മിഷണർ. തന്റെ മകൻ ശ്രേയസ് കെഞ്ചാലെയെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നാണ് റിട്ട. എ.സി.പി ആനന്ദ് കെഞ്ചാലെ സത്യവാങ്മൂലം നൽകിയത്. സംഭവത്തിൽ കോടതി എൻ.സി.ബിയോട് വിശദീകരണം തേടി. ജൂൺ 22ന് രാത്രിയാണ് ശ്രേയസ് കെഞ്ചാലെയെ എൻ.സി.ബി കഞ്ചാവ് കേസിൽ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. മകനെ അറസ്റ്റ് ചെയ്യുമ്പോൾ സമീർ വാങ്ക്ഡെ സ്ഥലത്തുണ്ടായിരുന്നെന്നും ഇക്കാര്യം സാക്ഷി പ്രസ്താവനയിലും മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ആനന്ദ് കെഞ്ചാലെ പറയുന്നു. വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ സമീർ വാങ്ക്ഡെയെ കാണാം. അറസ്റ്റ് ദിവസം രാത്രി 9.47ന് സമീർ വാങ്ക്ഡെ വീടിന്റെ പ്രധാന ഗേറ്റിലൂടെ ഉള്ളിൽ കടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മറ്റൊരു എൻ.സി.ബി ഓഫിസറായ വി.വി. സിംഗുമൊത്തുള്ള വാങ്ക്ഡെയുടെ ദൃശ്യങ്ങളുമുണ്ട്. ആര്യൻ ഖാൻ കേസിലെ അന്വേഷണ സംഘത്തിലും വി.വി. സിംഗ് അംഗമാണ്. 10.50ഓടെയാണ് വാങ്ക്ഡെ സ്ഥലത്തുനിന്ന് പോകുന്നത്. എന്നാൽ, സോണൽ ഡയറക്ടർ സ്ഥലത്തുണ്ടായിരുന്ന കാര്യം എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
300 ഗ്രാം കഞ്ചാവും 436 എൽ.എസ്.ഡി ബ്ലോട്ടും ശ്രേയസിൽ നിന്ന് പിടികൂടിയെന്നാണ് കേസ്. പിടിച്ചെടുത്ത കഞ്ചാവ് സീൽ ചെയ്ത് പാക്ക് ചെയ്‌തെന്നാണ് സാക്ഷി പ്രസ്താവനയിലുള്ളത്. എന്നാൽ, 11.25ഓടെ എൻ.സി.ബി സംഘം തിരിച്ചുപോകുമ്പോഴുള്ള ദൃശ്യങ്ങളിൽ സീൽ ചെയ്യാത്ത ബാഗാണുള്ളതെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നു.
സാക്ഷിപ്രസ്താവനയുടെ കോപ്പി നൽകാൻ ഉദ്യോഗസ്ഥരോട് താൻ ആവശ്യപ്പെട്ടിട്ടും തന്നില്ല. എൻ.സി.ബി ഓഫിസിൽ ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല. പിന്നീട്, എൻ.സി.ബിക്ക് ഇ മെയിൽ അയച്ചു. ഇതിന് പിന്നാലെ തൻറെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നു. മറുപുറത്ത് മകനായിരുന്നു സംസാരിച്ചത്. സാക്ഷിപ്രസ്താവന ആവശ്യപ്പെട്ട് മെയിൽ അയക്കരുതായിരുന്നെന്നും എൻ.സി.ബി വലിയൊരു കേസിൽ തന്നെ ഉൾപ്പെടുത്തുമെന്നുമാണ് മകൻ പറഞ്ഞതെന്ന് റിട്ട. എ.സി.പി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |