ലക്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും സഖ്യത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗും സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവും തമ്മിൽ കൂടിക്കാഴ്ച നടത്തി.
പൊതുവായ രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് ലക്‌നൗവിലെ ലോഹ്യ ട്രസ്റ്റ് ഒാഫീസിൽ ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം സഞ്ജയ് സിംഗ് പറഞ്ഞു. ഇരുനേതാക്കളും തമ്മിൽ നടത്തിയ ചർച്ച അനുകൂലമായിരുന്നുവെന്നും തിരഞ്ഞെടുപ്പിലെ അജണ്ടകൾ വിഷയമായെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സഖ്യത്തിനെക്കുറിച്ച് സൂചനകളൊന്നും നൽകിയില്ലെങ്കിലും രണ്ട് പാർട്ടികൾക്കും പൊതുവായ ലക്ഷ്യമാണുള്ളതെന്ന് സഞ്ജയ് സിംഗ് പിന്നീട് പറഞ്ഞു.
രണ്ടുമാസം മുമ്പ് എസ്.പി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെ ജന്മദിന ആഘോഷങ്ങൾക്കിടെ സഞ്ജയ് സിംഗും അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തിയിരുന്നു.
നിലവിൽ യോഗി ആദിത്യനാഥിന്റെ മുഖ്യ എതിരാളികളിയാണ് അഖിലേഷ് യാദവ്. ചെറുപാർട്ടികളുമായി സഖ്യം ചേർന്ന് അധികാരത്തിൽ തിരിച്ചെത്തുക എന്ന സമീപനമാണ് നിലവിൽ സമാജ്‌വാദി പാർട്ടി സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ലോക് ദൾ പാർട്ടിയുമായി എസ്.പി മുന്നണി ധാരണയിലെത്തിയതായാണ് വിവരം. സീറ്റ് വിഭജനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ച പുരോഗമിക്കുകയാണ്.
മുന്നണി ബന്ധം സൂചിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ അഖിലേഷ് യാദവും ആർ.എൽ.ഡി തലവൻ ജയന്ത് ചൗധരിയും പോസ്റ്റ് ചെയ്തിരുന്നു. എല്ലാ പാർട്ടികളുമായുള്ള ചർച്ചകൾ ഉടൻ പൂർത്തീകരിച്ച് മുന്നണി ഉടൻ തന്നെ പ്രഖ്യാപിക്കാനാണ് അഖിലേഷിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |