കൊൽക്കത്ത: മുതിർന്ന കോൺഗ്രസ് നേതാവും മേഘാലയ മുൻ മുഖ്യമന്ത്രിയുമായ മുകുൾ സാങ്മ അടക്കം കോൺഗ്രസിന്റെ 18 എം.എൽ.എമാരിൽ 12 പേർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബുധനാഴ്ച അർദ്ധരാത്രിയുണ്ടായ അപ്രതീക്ഷിത നീക്കത്തിലൂടെ മേഘാലയയിൽ തീരെ സ്വാധീനമില്ലായിരുന്ന തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയായി മാറി.
അഞ്ചു തവണ എം.എൽ.എയായ മുകൾ സാങ്മ, വടക്ക് കിഴക്കൻ സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു. അദ്ദേഹമടക്കം പാർട്ടി വിട്ടതോടെ മേഘാലയയിൽ കോൺഗ്രസിന്റെ നിലനില്പ് തന്നെ ചോദ്യചിഹ്നമായിരിക്കയാണ്.
ബുധൻ രാത്രി 10 മണിയോടെയാണ് എം.എൽ.എമാർ മേഘാലയ നിയമസഭാ സ്പീക്കർ മേത്ബാ ലിങ്‌ഡോണ് രാജിക്കത്ത് നൽകിയത്.
ഇന്നലെ ഉച്ചയ്ക്ക ഒരു മണിക്ക് 12പേരും തൃണമൂലിൽ അംഗത്വമെടുത്തു. രണ്ട് മാസം മുമ്പ് മേഘാലയ കോൺഗ്രസ് അദ്ധ്യക്ഷനായി വിൻസന്റ് എച്ച്. പാലയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ തുടങ്ങിയത്. മുകുൾ സാങ്മ തന്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. പിന്നാലെ സുഹൃത്തും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറുമായി സാങ്മ കൂടിക്കാഴ്ച നടത്തി. ഇക്കാര്യമറിഞ്ഞ കോൺഗ്രസ് ഹൈക്കമാൻഡ് സാങ്മയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അനുനയിപ്പിച്ചെങ്കിലും നീക്കം ഫലം കണ്ടില്ല.
ദേശീയ തലത്തിൽ മമതാ ബാനർജി നടത്തിവരുന്ന രാഷ്ട്രീയ നീക്കങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹം തൃണമൂലിലെത്തിയതെന്നാണ് വിവരം.
കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദ്, അശോക് തൻവാർ എന്നിവരും മുൻ ജെ.ഡി.യു നേതാവായ പവൻ വർമയും കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |