ന്യൂഡൽഹി: ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും മുൻ രാജ്യസഭാ അംഗവുമായ അബനിറോയ് (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആർ.എസ്.പി നേതാവും എം.പിയുമായ എൻ.കെ.പ്രേമചന്ദ്രന്റെ വസതിയിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ പ്രമുഖ നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു.
അവിവാഹിതനായ അബനി റോയ് ആർ.എസ്.പിക്ക് വേണ്ടി ജീവിതം സമർപ്പിച്ച നേതാവായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യത്തിനും യു.പി. എ രൂപീകരണത്തിനും നേതൃത്വം നൽകി. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിനെ പിന്തുണച്ച ഇടതുമുന്നണിയിലെ പ്രമുഖനായിരുന്നു.
അലഹബാദ് സ്വദേശിയായ അദ്ദേഹം വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്. ആർ.വൈ.എഫ്, യു.ടി.യു.സി എന്നിവിയിലൂടെ പൊതുരംഗത്ത് സജീവമായി. ന്യൂഡൽഹി റയ്‌സിന ബംഗാളി ഹയർ സെക്കൻഡറി സ്‌കൂളിലും, കൊൽക്കത്ത റാം മോഹൻ റോയി സരണി സ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പശ്ചിമ ബംഗാളിലും ന്യൂഡൽഹിയിലുമായി ആർ.എസ്.പി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
1978 മുതൽ 1980 വരെ കൊൽക്കത്ത കോർപ്പറേഷൻ കൗൺസിലറും 1998- 2004, 2004-2009 കാലത്ത് രാജ്യസഭാംഗവുമായി. ചെറിയ കാലയളവിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവും വഹിച്ചു. ആർ.എസ്.പി യുടെ കേരളത്തിലെ പ്രവർത്തനങ്ങളിലും ഇടപെട്ടു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടു നിന്ന അബനി 7 വർഷമായി എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ഡൽഹിയിലെ വസതിയിലാണ് താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |