മാർക്കുകൾ കണക്കാക്കുന്നതിലെ മാനദണ്ഡം പരിശോധിക്കും
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ബിരുദ കോഴ്സുകളിൽ കൂട്ടത്തോടെ പ്രവേശനം നേടിയത് വിവാദമായ സാഹചര്യത്തിൽ, സംസ്ഥാന ബോർഡുകൾ നിശ്ചയിക്കുന്ന മാർക്കുകൾ കണക്കാക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ ഡൽഹി സർവകലാശാല 9 അംഗ സമിതിയെ നിയോഗിച്ചു. ഡീൻ (എക്‌സാമിനേഷൻസ്) ഡി.എസ്. റാവത്ത് അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അടുത്ത വർഷത്തെ പ്രവേശനം.
പ്ളസ് ടു മാർക്കിനൊപ്പം പ്രവേശന പരീക്ഷയിലെ പ്രകടനവും വിലയിരുത്തണമെന്ന് നിർദ്ദേശമുണ്ട്. കേരളാ സ്റ്റേറ്റ് ബോർഡ് പ്ളസ് വൺ, പ്ളസ് 2 പേപ്പറുകളുടെ ശരാശരി വച്ച് ആകെ മാർക്ക് നിശ്ചയിക്കുമ്പോൾ, ഡൽഹി സർവകലാശാലയിൽ പ്ളസ് ടുവിന്റെ മാർക്ക് മാത്രമാണ് ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് പരിഗണിക്കുന്നത്. കൊവിഡ് കാലത്ത് നടന്ന പരീക്ഷയിൽ പ്ളസ് ടു വിന് ഉദാരമായി മാർക്ക് ലഭിച്ച കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ മാനദണ്ഡം പ്രയോജനപ്പെട്ടെന്നാണ് ആക്ഷേപം. 10 ബിരുദ കോഴ്സുകളിൽ ആകെ പ്രവേശനം ലഭിച്ച 206 വിദ്യാർത്ഥികളിൽ 95 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണ്. ഇവരിൽ പലർക്കും പ്ളസ് ടുവിന് 100 ശതമാനം മാർക്ക് ലഭിച്ചിരുന്നു. എന്നാൽ, പ്ളസ് വണ്ണിന് 90 ശതമാനത്തിൽ താഴെയുമാണ്. 12-ാം ക്ളാസ് മാർക്ക് മാത്രം പരിഗണിച്ചത് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഗുണം ചെയ്‌തപ്പോൾ തങ്ങളുടെ അവസരം നഷ്‌ടപ്പെടുത്തിയെന്ന് ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.
ഹിന്ദു കോളേജിലെ ബി.എ (ഓണേഴ്സ്) പൊളിറ്റിക്കൽ സയൻസ്, ബി.എസ്‌സി(ഓണേഴ്സ്) കമ്പ്യൂട്ടർ സയൻസ്, രാമജാ കോളേജിലെ പൊളിറ്റിക്കൽ സയൻസ് കോഴ്സുകളിൽ സംവരണ സീറ്റുകളിൽ ഒഴികെ 95 ശതമാനവും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു. പ്രവേശന നടപടികൾ നിറുത്തിവയ്ക്കണമെന്ന് ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ മാർക്ക് ജിഹാദ് നടപ്പിലാക്കിയെന്ന് ഡൽഹി സർവകലാശാലയിലെ ഒരദ്ധ്യാപകൻ അഭിപ്രായപ്പെട്ടതും വിവാദമായി. സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ രാജീവ് ഗുപ്ത, ഷഹീദ് സുഖ്‌ദേവ് കോളേജ് ഒാഫ് ബിസിനസ് സ്റ്റഡീസ് പ്രിൻസിപ്പൽ പൂനം വർമ്മ, ദൗലത് റാം കോളേജ് പ്രിൻസിപ്പൽ സവിതാ റോയ്, ഡൽഹി സർവകലാശാലാ രജിസ്ട്രാർ വികാസ് ഗുപ്‌ത എന്നിവരും സമിതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |