പ്രധാനമന്ത്രി തറക്കല്ലിട്ടു 2024 ൽ യാഥാർത്ഥ്യമാകും
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ, നോയിഡയിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൗതംബുദ്ധ നഗറിലെ ജോവാറിലാണ് 29,560 കോടി രൂപ ചെലവിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നത്.
സൈനികാവശ്യത്തിനുള്ള സന്നാഹങ്ങൾ ഉൾപ്പെടെ എല്ലാത്തരം ചരക്കു നീക്കത്തിന്റെയും ലോകോത്തര കവാടമായി വിമാനത്താവളം മാറുമെന്നും ഉത്തരേന്ത്യയെ ആഗോള ഭൂപടത്തിൽ രേഖപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച ശേഷം യു.പിയിൽ മോദിയുടെ ആദ്യ പൊതുയോഗമായിരുന്നു ഇത്. കാർഷിക നിയമങ്ങൾക്കെതിരെ പടിഞ്ഞാറൻ യു.പിയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കർഷകർക്ക് പച്ചക്കറികളും പഴങ്ങളും മത്സ്യവുമെല്ലാം ലോക വിപണിയിലേക്ക് കയറ്റുമതി ചെയ്യാൻ ഈ വിമാന ത്താവളം ഉപകരിക്കും. ചെറുകിട കച്ചവടക്കാരനും കർഷകനും ചരക്കുനീക്കത്തിനായി ചെലവ് കുറഞ്ഞ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മോദി പറഞ്ഞു.
ചരക്കുനീക്കത്തിനും വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുമുള്ള കേന്ദ്രമായിരിക്കും നോയിഡ വിമാന താവളമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും 3500കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
യു.പിയിൽ അഞ്ചാമൻ
5000 ഹെക്ടർ ഭൂമിയിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിൽ എട്ട് റൺവേകൾ ഉണ്ടാവും 2024ൽ ആദ്യ വിമാനം പറന്നുയരും. ഇതോടെ അഞ്ചു വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമാകും യു.പി . ലക്‌നൗ, വാരണാസി, കുശിനഗർ എന്നിവയ്ക്ക് പുറമെ, അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
മൊത്തം ചെലവ് 29,560 കോടി രൂപ
ആദ്യഘട്ടം 1300 ഹെക്ടറിൽ 10,500 കോടി രൂപ ചെലവിൽ
3500 ഏക്കർ ഏറ്റെടുത്തു
സ്വിറ്റ്സർലൻഡിന്റെ സൂറിച്ച് ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുമായി സഹകരിച്ച് നിർമ്മാണം
യമുന ഇന്റർനാഷണൽ എയർപോർട്ട് കമ്പനിക്കാണ് നിർമ്മാണച്ചുമതല.
സവിശേഷതകളേറെ
വിമാനത്താവളത്തിൽ എത്താൻ മെട്രോ
ആദ്യവർഷം 1.2 കോടി യാത്രക്കാർ
താജ്മഹൽ സന്ദർശകർക്ക് ഡൽഹിയിൽ ഇറങ്ങാതെ എത്താം. വൃന്ദാവൻ, മഥുര യാത്രയും എളുപ്പമാകും.
കാർഗോ ഹബ്ബ്, ട്രാൻസിറ്റ് ഹബ്, മെട്രോ, ഹൈ സ്പീഡ് റെയിൽ സ്റ്റേഷനുകൾ, ടാക്സി, ബസ് സർവീസുകൾ, സ്വകാര്യ പാർക്കിംഗ് സൗകര്യങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |