അമരാവതി: ആന്ധ്രാപ്രദേശിൽ അനുഭവപ്പെടുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 44 ആയി.16 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കടപ്പ, ചിറ്റൂർ, അനന്തപൂർ, നെല്ലൂർ എന്നിവിടങ്ങളിലായി 1990ഓളം ഗ്രാമങ്ങൾ മഴക്കെടുതിയിലാണ്. 211ഓളം ഗ്രാമങ്ങളിൽ കടുത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഈ മാസമാദ്യം ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമായിട്ടില്ല. ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്ത ഭീകരമായ മഴയാണ് റായൽസീമയിൽ അനുഭവപ്പെടുന്നത്. തിരുമലയിൽ കനത്ത മഴയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നാല് ബസുകളിൽ ഒന്ന് നടലുരു പാലത്തിൽ നിന്ന് താഴേയ്ക്ക് വീണ് പത്ത് യാത്രക്കാർ മരിച്ചു. ബാക്കിയുള്ളവരെ എസ്.ഡി.ആർ.എഫ് സംഘം രക്ഷപ്പെടുത്തി. അതേസമയം, നാല് ജില്ലകളിലെ വൈദ്യുതി പുനഃസ്ഥാപിച്ചെന്ന് അധികൃതർ അറിയിച്ചു. മഴക്കെടുതിയിൽ പൂർണമായും ഭാഗികമായും വീടുകൾ തകർന്നവർക്ക് ധനസഹായം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വീടുകൾ പൂർണമായും തകർന്നവർക്ക് ഒരു ലക്ഷം രൂപ വീട് നിർമ്മിക്കാനും 95,000 രൂപ ധനസഹായമായും നൽകും.വളർത്തുമൃഗങ്ങൾ ചത്ത കർഷകർക്കും ഉടൻ സഹായം അനുവദിക്കും
തമിഴ്നാടും മഴക്കെടുതിയിൽ
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത മഴ. മഴക്കെടുതിയിൽ വെള്ളിയാഴ്ച സംസ്ഥാനത്ത് അഞ്ചുപേർ മരിച്ചിരുന്നു. സംസ്ഥാനത്തെ മിക്കയിടങ്ങളിലും സ്കുളുകൾക്ക് അവധി പ്രഖ്യാപിച്ചു. പതിനായിരത്തിലധികം പേരെ മാറ്റിപാർപ്പിച്ചു. കന്യാകുമാരി, തൂത്തുക്കുടി, രാമനാഥപുരം,നാഗപട്ടണം, ചെന്നൈ എന്നിവിടങ്ങളിൽ മഴയും വെള്ളപ്പൊക്കവും ശക്തമാണ്.
മഴ നാളെ വരെ തുടർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |