ന്യൂഡൽഹി: കർഷകരുടെ ഉഗ്രപ്രതിഷേധം വരുന്ന നിയമസഭാ തിരഞ്ഞെടുക്കുകളിൽ തിരിച്ചടിക്കുമെന്നും 2024ലെ പൊതു തിരഞ്ഞടുപ്പിനെയും ബാധിക്കുമെന്ന തിരിച്ചറിവിൽ മൂന്ന് വിവാദ കാർഷിക നിയമങ്ങളും റദ്ദാക്കാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ, റദ്ദാക്കാനുള്ള റിപ്പീൽ ബിൽ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ അവതരിപ്പിച്ച് റെക്കാഡ് വേഗത്തിൽ ഇരു സഭകളിലും പാസാക്കി. രാഷ്‌ട്രപതി ഒപ്പിട്ട് വിജ്ഞാപനമിറങ്ങുന്നതോടെ നിയമങ്ങൾ ഇല്ലാതാകും. ഒറ്റ ദിവസം കൊണ്ടുള്ള പാർലമെന്റ് നടപടി അപൂർവമാണ്.
പ്രതിപക്ഷത്തിന് ആക്രമിക്കാനുള്ള അവസരം നൽകാതെ ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമവും ലഖീംപുർഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിനാൽ വരും ദിവസങ്ങളിൽ പാർലമെന്റ് പ്രക്ഷുബ്‌ദ്ധമാകും.
രാവിലെ 12ന് ലോക്‌സഭയിലാണ് ബിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അവതരിപ്പിച്ചത്. ഈ സമയം, ഇന്ധന വിലയുൾപ്പെടെ വിഷയങ്ങളിൽ അടിയന്തരപ്രമേയ അവതരണാനുമതി തള്ളിയതിനെതിരെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിൽ പ്രതിഷേധിക്കുകയായിരുന്നു. ചർച്ച നടത്താനാകില്ലെന്ന നിലപാട് സ്‌പീക്കർ ഒാം ബിർള സ്വീകരിച്ചതോടെ ശബ്‌ദവോട്ടോടെ ബിൽ പാസാക്കി. റിപ്പീൽ ബില്ലുകൾ ചർച്ച ചെയ്‌ത ചരിത്രമുണ്ടെന്ന പ്രതിപക്ഷ വാദം അംഗീകരിച്ചില്ല.
ഉച്ചഭക്ഷണ സമയത്തിന് ശേഷം രണ്ടു മണിക്കാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് രണ്ടുമിനിട്ട് സംസാരിക്കാൻ അവസരം നൽകിയശേഷം ചർച്ച കൂടാതെ പാസാക്കി.
എല്ലാ വിഷയങ്ങളിലും സർക്കാർ ചർച്ചയ്‌ക്ക് സന്നദ്ധമാണെന്ന് സമ്മേളനം തുടങ്ങും മുൻപ് മാദ്ധ്യമങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ലഖിംപൂരിൽ കൈവിട്ടു; തിരിച്ചടി ഭയന്ന് റദ്ദാക്കൽ
2020 സെപ്‌തംബർ 20നാണ് ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ) നിയമം, കർഷക ശാക്തീകരണ സംരക്ഷണ നിയമം, അവശ്യ സാധന ഭേദഗതി നിയമം ബില്ലുകൾ ചർച്ച കൂടാതെ പാർലമെന്റിൽ പാസാക്കിയത്. സെപ്‌തംബർ 27ന് നിയമമായതിന് പിന്നാലെ പഞ്ചാബിൽ തുടങ്ങിയ കർഷക പ്രക്ഷോഭം സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഡൽഹിയിലേക്ക് വ്യാപിച്ചു. ഒരു വർഷത്തിലേറെ നീണ്ട പ്രക്ഷോഭത്തിനിടെ കർഷക ആത്മഹത്യകളുൾപ്പെടെ എഴുന്നൂറിലധികം മരണങ്ങളാണുണ്ടായത്. ഒടുവുൽ ഒക്ടോബർ 3ന് ലഖീംപുർഖേരിയിൽ അജയ് മിശ്രയുടെ മകൻ ഒാടിച്ചതെന്ന് ആരോപിക്കുന്ന വാഹനം കർഷകർക്കിടയിലേക്ക് പാഞ്ഞുകയറി 8 പേർ മരിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. ഉത്തർപ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് കണ്ട് നിയമങ്ങൾ പിൻവലിക്കുമെന്ന് ഇക്കഴിഞ്ഞ 19ന് ഗുരുനാനാക് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബി.ജെ.പി ഭരിക്കുന്ന യു.പി, ഗോവ, മണിപ്പൂർ,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലുള്ള പഞ്ചാബിലും തിരിഞ്ഞെടുപ്പ് 2022ലാണ്.
നിയമങ്ങൾ റദ്ദാക്കിയത് പ്രക്ഷോഭത്തിനിടെ മരിച്ച 750 കർഷകർക്കുള്ള ആദരവായി സമർപ്പിക്കുന്നു. താങ്ങുവില ആവശ്യം അംഗീകരിക്കും വരെ പ്രക്ഷോഭം തുടരും
- രാജേഷ് ടിക്കായത് (ഭാരതീയ കിസാൻ യൂണിയൻ നേതാവ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |