ന്യൂഡൽഹി: ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ പാർലമെന്റിനെ ബി.ജെ.പി സർക്കാർ ജനാധിപത്യ ധ്വംസനത്തിനുള്ള വേദിയാക്കുകയാണെന്ന് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു. വർഷകാല സമ്മേളനത്തിലെ കൈയേറ്റത്തെ ചൊല്ലി നടപ്പു സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ഭീരുത്വവും വിമർശനങ്ങളോടും ചർച്ചകളോടുമുള്ള അസഹിഷ്ണുതയുമാണ് വെളിവായത്. 12 എം.പിമാരെ പുറത്താക്കിയത് ഒരു ജനാധിപത്യ സമൂഹത്തിന് യോജിക്കുന്ന നടപടിയല്ല. എതിർ ശബ്ദങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന എന്ന നിലപാട് രാജ്യത്തിന് ഗുണകരമല്ല.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എതിർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷ എം.പിമാർ ഉയർത്തിയ എല്ലാ ആരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞു. പെഗാസസ്, കാർഷിക നിയമങ്ങൾ എന്നിവയിൽ മുൻ നിലപാട് തിരുത്താൻ സർക്കാർ നിർബന്ധിതരായി. ജനങ്ങൾക്ക് മുന്നിൽ മുഖം നഷ്ടപ്പെട്ട സർക്കാർ ജാള്യത മറയ്ക്കാനാണ് സസ്‌പെൻഷൻ നടപടി പ്രഖ്യാപിച്ചത്. കഴിഞ്ഞ സമ്മേളനത്തിലെ സംഭവത്തിന്റെ പേരിൽ നടപ്പ് സമ്മേളനത്തിൽ നടപടി എടുക്കുന്ന പതിവില്ല.
നടപടിക്ക് അടിസ്ഥാനമായ അന്വേഷണസമിതിയെ പ്രതിപക്ഷത്തെ കണ്ടിട്ടില്ല. ആക്രമിച്ച സുരക്ഷ ജീവനക്കാർക്കെതിരെ എം.പിമാർ നൽകിയ പരാതിയിൽ നടപടിയില്ല. സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധിക്കും. ഭാവിപരിപാടികൾ ഇന്ന് ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |