ഹൈദരാബാദ് : മുതിർന്ന കോൺഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തമിഴ്നാട്, കർണാടക മുൻ ഗവർണറുമായിരുന്ന കെ.റോസയ്യ (88) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. ഇന്നലെ പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ധനമന്ത്രിയായിരിക്കെ 16 തവണ നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച് റെക്കാഡ് സൃഷ്ടിച്ചിരുന്നു. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏഴ് തവണ ബജറ്റ് അവതരിപ്പിച്ച മന്ത്രിയെന്ന റെക്കാഡും റോസയ്യയ്ക്കാണ്. യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1968ൽ നിയമസഭയിലെത്തി.1998ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണത്തെ തുടർന്ന് 2009 സെപ്തംബർ 3 മുതൽ 2010 നവംബർ 24 വരെയാണ് റോസയ്യ മുഖ്യമന്ത്രിയായത്. ആന്ധ്രയിലെ പി.സി.സി പ്രസിഡന്റായും സേവമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |