ഭുവനേശ്വർ: ഒഡിഷയിലെ കുഗ്രാമങ്ങളിലെ കുരുന്നുകൾക്കും മുതിർന്നവർക്കും അക്ഷരവെളിച്ചം പകരാൻ അഹോരാത്രം പ്രയത്നിച്ച,രാജ്യം പദ്മശ്രീ നൽകി ആദരിച്ച അദ്ധ്യാപകൻ നന്ദകിഷോർ പ്രസ്ടി അന്തരിച്ചു. 104 വയസായിരുന്നു.
വാർദ്ധക്യ സഹജമായ രോഗങ്ങളാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശുപത്രിയിൽ തുടരുകയായിരുന്നു.
തന്റെ ജീവിതം മുഴുവൻ ഒഡിഷയിലെ ജാജ്പൂർ ജില്ലയിലെ ഗ്രാമത്തിലുള്ളവർക്ക് വിദ്യാഭ്യാസം നൽകാൻ ഉഴിഞ്ഞുവച്ച നന്ദ മാസ്റ്ററിന് കഴിഞ്ഞ
നവംബറിലാണ് രാഷ്ട്രപതി പദ്മശ്രീ സമ്മാനിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയിൽ അദേഹം രാഷ്ട്രപതിയെ ആശീർവദിച്ച ചിത്രം വൈറലായിരുന്നു. വിദ്യാഭ്യാസ രംഗത്തെയും സാമൂഹിക രംഗത്തേയും സംഭാവന കണക്കിലെടുത്തായിരുന്നു ആദരവ്.
കുടുംബത്തിലെ സാമ്പത്തിക പാരാധീനകൾ കാരണം പഠിത്തം നിറുത്തേണ്ടി വന്ന തന്റെ അവസ്ഥ തന്റെ നാട്ടിലെ ആർക്കും വരരുതെന്ന് അദേഹം പ്രതിജ്ഞയെടുത്തു. ഗ്രാമത്തിൽ നൂറ് ശതമാനം സാക്ഷരത ഉറപ്പ് വരുത്താൻ അദേഹം പ്രവർത്തിച്ചു.
വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാൻ അദേഹം നടത്തിയ പ്രവർത്തനങ്ങൾ തലമുറകൾ ഓർക്കുമെന്ന് നരേന്ദ്രമോദി ഒഡിയ ഭാഷയിൽ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |