ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ പെൻസിൽ നിർമ്മാണത്തിന് പ്രസിദ്ധമാണ് ' ഉഖൂ " എന്ന ചെറുഗ്രാമം. കഴിഞ്ഞ വർഷം മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ നേടിയിരുന്നു പെൻസിൽ ഗ്രാമം എന്നറിയപ്പെടുന്ന ഉഖൂ. കാശ്മീരിൽ സുരക്ഷാ ക്യാമ്പുകൾക്കായി സർക്കാർ തിരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് ഇന്നിവിടം.
ഇവിടെ പച്ചക്കറികളുൾപ്പടെ കൃഷി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാർ തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയിലാണ്. സർക്കാരിന്റെ നീക്കം തങ്ങളെ യാചകരാക്കി മാറ്റുമെന്നും തങ്ങളുടെ ഭൂമി തങ്ങളിൽ നിന്നും അടർത്തി മാറ്റരുതെന്നുമാണ് ഇവർ അഭ്യർത്ഥിക്കുന്നത്.
സുരക്ഷാ ക്യാമ്പുകൾക്കായി വിജ്ഞാപനം ചെയ്തിരിക്കുന്നത് സ്വകാര്യഭൂമിയല്ലെന്നും സർക്കാർ ഭൂമിയാണെന്നുമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. പുൽവാമ, ഷോപ്പിയാൻ, അനന്തനാഗ് എന്നീ ജീല്ലകളിലെ 10 സ്ഥലങ്ങളിൽ 65 ഏക്കറിലേറെ ' സംസ്ഥാന ഭൂമിയും " പുൽമേടുകളും സർക്കാർ സി.ആർ.പി.എഫിന് അവരുടെ ക്യാമ്പുകൾ സ്ഥാപിക്കാനായി കൈമാറിയിട്ടുണ്ടെന്നാണ് ഒക്ടോബറിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.
2001ലെ റോഷ്നി ആക്ട് പ്രകാരം, ജമ്മു കാശ്മീരിൽ സർക്കാർ ഭൂമിയിൽ കൃഷി ചെയ്യുന്നവർക്ക് സർക്കാർ ഉടമസ്ഥാവകാശം നൽകിയിരുന്നു. എന്നാൽ, 2018ൽ ഗവർണറുടെ ഭരണകാലത്ത് ഭൂമി കുംഭകോണമെന്ന ആരോപണത്തെ തുടർന്ന് ഇത് റദ്ദാക്കപ്പെട്ടു.
ഈ മേഖലകളിൽ പാരമ്പര്യമായി കൃഷി ചെയ്തു വരുന്ന നിരവധി പേരുണ്ട്. മുമ്പ് റെയിൽവെ തങ്ങളുടെ ഭൂമി ഏറ്റെടുത്തിരുന്നതായി ഇവരിൽ ചിലർ പറയുന്നു. ഇവർക്ക് ജോലി വാഗ്ദ്ധാനം ചെയ്യപ്പെട്ടിരുന്നെങ്കിലും പ്രാവർത്തികമായില്ല. ഇപ്പോൾ ആകെയുള്ള ഭൂമിയും നഷ്ടപ്പെട്ടാൽ എവിടെ പോകുമെന്നറിയാതെ പകച്ചു നിൽക്കുകയാണിവർ.
കൊവിഡിന്റെ വരവോടെ ഇവിടുത്തെ പെൻസിൽ നിർമ്മാണ മേഖലയും പ്രതിസന്ധിയിലാണ്. ഭൂമിയേറ്റെടുക്കൽ നടപ്പാക്കുന്നതോടെ തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്നാണ് ഇവിടുത്തെ ജനങ്ങളുടെ ആശങ്ക. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് കാശ്മീരിൽ നടന്നുവരുന്നത്. സുരക്ഷാ സേനകൾക്ക് വേണ്ടത്ര താമസസൗകര്യത്തിന്റെ അഭാവം സർക്കാർ നേരിടുന്നുണ്ട്. സി.ആർ.പി.എഫിന്റെ ആകെ ശക്തിയുടെ മൂന്നിലൊന്ന് കാശ്മീരിലാണ് വിന്യസിച്ചിരിക്കുന്നത്. ഉഖൂ ഗ്രാമത്തിലെ ഭൂമി സി.ആർ.പി.എഫിന് കൈമാറുന്നത് പെൻസിൽ ഗ്രാമത്തെ ഉടൻ തന്നെ ഒരു സുരക്ഷാ ബേസാക്കി മാറിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |