ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവാവ് സുഹൃത്തിനെ തലയറുത്ത് കൊന്നു. ഒപ്പം മദ്യപിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൃത്യം നടത്തിയ പ്രതി മൃതദേഹത്തിനൊപ്പം ഒരു രാത്രി കിടന്നുറങ്ങുകയും പിറ്റേ ദിവസം രാവിലെ തല ചവറുകൂനയിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഞായറാഴ്ചയായിരുന്നു കൊലപാതകം.
ഓട്ടോമൊബൈൽ കമ്പനിയിലെ മെഷീൻ ഓപ്പറേറ്റർ ആയിരുന്ന സന്ദീപ് മിശ്രയാണ് പ്രതി. പ്രതിയുടെ സീനിയർ ഉദ്യോഗസ്ഥനായ പ്രമോദ് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. തന്നെ പറ്റിയുളള പരാതികൾ പ്രമോദ് സീനിയർ ഉദ്യോഗസ്ഥരോട് പറയുന്നതാണ് സന്ദീപിനെ കൊലയിലേക്ക് നയിച്ചത്. മെഷീൻ തകരാറിലായതിന് സന്ദീപ് മിശ്രയെ കുറ്റപ്പെടുത്തി പ്രമോദ് കുമാർ അടുത്തിടെ കലഹിച്ചിരുന്നു.
ഞായറാഴ്ച വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മദ്യലഹരിയിലായ പ്രമോദിനെ സന്ദീപ് കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രിയിൽ മൃതദേഹവുമായി ഉറങ്ങി. പിറ്റേന്ന് അറുത്തുമാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി ചവറുകൂനയിൽ നിക്ഷേപിക്കുകയായിരുന്നു.
പ്രമോദ് കുമാറിനെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ ഭാര്യ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. പ്രമോദിനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ ഭാര്യ പ്രതിയുടെ വീട്ടിൽ എത്തിയപ്പോൾ വീടിനുള്ളിൽ രക്തം കാണുകയും അവർ ഉടൻ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സന്ദീപ് മിശ്രയെ വീടിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടി. ഇയാളുടെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് പ്രമോദ് കുമാറിന്റെ തലയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |