SignIn
Kerala Kaumudi Online
Thursday, 25 April 2024 7.59 AM IST

ജനറൽ നരാവനെ പിൻഗാമി?

general

ന്യൂഡൽഹി: ആദ്യ ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് അപകടത്തിൽ മരിച്ചത് അദ്ദേഹത്തിന്റെ പിൻഗാമിയെ നിശ്ചയിക്കുന്നതിൽ കേന്ദ്രസർക്കാരിന് ആശയക്കുഴപ്പം സൃഷ്‌ടിച്ചെന്ന് സൂചന. ഇന്നലെ ചേർന്ന മന്ത്രിസഭയുടെ സുരക്ഷാ സമിതി ഇക്കാര്യം ചർച്ച ചെയ്‌തു. 2020ൽ ജനറൽ ബിപിൻ റാവത്ത് ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫായ ഒഴിവിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി കരസേനയുടെ അമരത്തെത്തിയ ജനറൽ എം.എം.നരാവനെയ്‌ക്ക് നറുക്കു വീഴുമെന്നും അറിയുന്നു.

മൂന്ന് സേനകളെയും ഏകോപിപ്പിക്കുന്ന ചുമതലയുള്ള ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനത്തേക്ക് ഏറ്റവും സീനിയർ ആയ ഒാഫീസറെയാണ് പരിഗണിക്കുക. അതിനാൽ കരസേനാ മേധാവി ജനറൽ എം.എം. നരാവനെ, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ വിവേക് റാം ചൗധരി, നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവരിൽ നിന്നാണ് പുതിയ ആളെ തിരഞ്ഞെടുക്കേണ്ടത്. ഇതിൽ എയർചീഫ് മാർഷൽ വിവേക് റാം ചൗധരി ഇക്കഴിഞ്ഞ സെപ്ത‌ംബറിലും മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ ഇക്കഴിഞ്ഞ നവംബർ 30മാണ് ചുമതലയേറ്റത്. അതിനാൽ സേനയെ നയിച്ച പരിചയവും കരസേനാ മേധാവിയെന്ന പരിഗണനയും ജനറൽ നരാവനയ്‌ക്ക് തുണയായേക്കും. ജനറൽ നരാവനയ്‌ക്ക് നറുക്കു വീണാൽ കരസേനയ്‌ക്ക് പുതിയ മേധാവി വരും.

തിയേറ്റർ കമാൻഡ് ലക്ഷ്യം പൂർത്തിയാക്കാതെ മടക്കം

മൂന്ന് സേനകളുടെയും ഫലപ്രദമായ ഏകോപനം ലക്ഷ്യമിട്ടുള്ള തിയേറ്റർ കമാൻഡ് രൂപീകരണം പൂർത്തിയാക്കും മുൻപാണ് ജനറൽ റാവത്തിന് വിടപറയേണ്ടി വന്നത്. അതിനാൽ പിൻഗാമിയായി എത്തുന്ന ആളിന്റെയും മുഖ്യജോലി തിയേറ്റർ കമാൻഡ് രൂപീകരണമാകും.

ഇന്ത്യൻ സേനാ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരത്തിന് വഴി തുറന്ന് മൂന്ന് സായുധ സേനകളുടെയും ഒാപ്പറേഷനുകൾ ഏകോപിപ്പിക്കുന്ന മിലിട്ടറി കമാൻഡുകൾ മൂന്നു വർഷത്തിനുള്ളിൽ സജ്ജമാക്കാനായിരുന്നു ജനറൽ റാവത്ത് ലക്ഷ്യമിട്ടത്.

മിലിട്ടറി കമാൻഡുകൾക്ക് കീഴിൽ സേനകളുടെ ആൾബലം, കഴിവ്, ലോജിസ്‌റ്റിക്‌സ് എന്നിവ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും സേനകളുടെ പ്രവർത്തനം ഏകീകരിക്കാനും ചെലവു കുറയ്‌ക്കാനും ലക്ഷ്യമിട്ട് വെസ്‌റ്റേൺ തിയേറ്റർ കമാൻഡ്, നോർത്തേൺ തിയേറ്റർ കമാൻഡ്, ചൈനയുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് ഈസ്‌റ്റേൺ തിയേറ്റർ കമാൻഡ് തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

പെനിൻസുല കമാൻഡ്, വ്യോമ പ്രതിരോധ കമാൻഡ്, സ്‌പേസ് കമാൻഡ്, മൾട്ടി സർവീസ് ലോജിസ്‌റ്റിക്സ് കമാൻഡ്, ട്രെയിനിംഗ് കമാൻഡ് എന്നിവയും ആലോചനയിലുണ്ട്.

ഓരോ തിയേറ്റർ കമാൻഡിലും വ്യോമസേനയുടെ ഒരു വിഭാഗമുണ്ടാകും. ആവശ്യമനുസരിച്ച് കൂടുതൽ വിമാനങ്ങൾ ചേർക്കും. ചേർന്നു കിടക്കുന്ന മേഖലകളിൽ സ്‌‌റ്റോറുകൾ, ബേസുകൾ എന്നിവ പങ്കിട്ടും ആയുധങ്ങൾ പരസ്‌പരം കൈമാറിയും ചെലവു ചുരുക്കാമെന്ന് കണക്കുകൂട്ടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ARMY CHIEF
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.