ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാൻ 2023ൽ വിക്ഷേപിക്കുമെന്നും പേടകത്തിന്റെ എല്ലാ സംവിധാനങ്ങളുടെയും രൂപകല്പന പൂർത്തിയായെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പാർലമെന്റിൽ അറിയിച്ചു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്‌കേപ് സംവിധാനത്തിന്റെ പരീക്ഷണ യാത്രയും ഗഗൻയാന്റെ (ജി1) ആദ്യ ആളില്ലാദൗത്യവും 2022ന്റെ രണ്ടാം പകുതിയോടെ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഗഗൻയാനുമായി ബന്ധപ്പെട്ട വിവിധ സംവിധാനങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. ബഹിരാകാശ യാത്രികർക്കുള്ള പരിശീലന കേന്ദ്രം ബംഗളൂരുവിൽ തയാറാകുന്നു. യാത്രികർക്കുള്ള അടിസ്ഥാന പരിശീലനവും ഫ്ളൈയിംഗ് പരിശീലനവും പൂർത്തിയാക്കി.
ദേശീയ, അന്തർദേശീയ ഏജൻസികളുമായുള്ള ധാരണാപത്രം, കരാറുകൾ എന്നിവ പുരോഗമിക്കുന്നു. സൂക്ഷ്മ ഭൂഗുരുത്വ പരീക്ഷണങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഐ.എസ്.ആർ.ഒ വികസിപ്പിച്ച ബഹിരാകാശ യാത്രാ മനുഷ്യ റോബോട്ടായ 'വ്യോമമിത്ര' ഉപയോഗിച്ച് അടുത്തവർഷം അവസാനത്തോടെ രണ്ടാമത്തെ ആളില്ലാ പറക്കൽ ദൗത്യം നടത്തും.
ഒരു ഇന്ത്യൻ വിക്ഷേപണ വാഹനത്തിൽ, മനുഷ്യനെ ലോ എർത്ത് ഭ്രമണപഥത്തിലേക്ക് അയച്ച് സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള കഴിവ് തെളിയിക്കലാണ്
ഗഗൻയാൻ ദൗത്യമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |