കൂനൂർ: രാജ്യത്തെ നടുക്കിയ കൂനൂർ കോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും വിട ചൊല്ലി കൂനൂർ. ബിപിൻ റാവത്തും ഭാര്യ മധുലികയുമടക്കം 13 പേരുടെ മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രത്യേക വാഹനവ്യൂഹം കാത്ത് വഴിനീളെ നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്. വാഹനവ്യൂഹം കടന്നു പോയ പാതകളിൽ പുഷ്പവൃഷ്ടി നടത്തിയ നാട്ടുകാർ സല്യൂട്ട് നൽകുകയും ഒരേ സ്വരത്തിൽ വന്ദേ മാതരം മുഴക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഊട്ടിയിലെ വെല്ലിംഗ്ടൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്നലെ രാവിലെ 11ഓടെ സൈനിക വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് മദ്രാസ് റെജിമെന്റ് സെന്ററിലേക്ക് എത്തിച്ചത്. വില്ലിംഗ്‌ടൺ സൈനിക ആശുപത്രിയിൽ നിന്ന് പുഷ്പാലംങ്കൃതമായ വാഹനങ്ങളിൽ മൃതദേഹങ്ങൾ മദ്രാസ് റെജിമെന്റ് സെന്ററിലെ പരേഡ് ഗ്രൗണ്ടിലെത്തിച്ച് 11.20 ന് പൊതുദർശനത്തിന് വച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുഷ്പവൃഷ്ടി നടത്തുകയും പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവി, മറ്റ് സൈനിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തുടർന്ന് 12.20ന് പട്ടാളവാഹനത്തിൽ ഒരുമിച്ചാണ് ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും മൃതദേഹങ്ങൾ സുലൂർ എയർഫോഴ്സ് സ്റ്റേഷനിലേക്ക് വിലാപയാത്രയായി കൊണ്ടു പോയത്. പിന്നാലെ മറ്റു സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളും സൈനികതാവളത്തിലേക്ക് എത്തിച്ചു. 88 കിലോമീറ്റർ ദൂരം റോഡ്മാർഗം നീങ്ങിയ വിലാപയാത്രയ്ക്ക് നാല് പൊലീസ് വാഹനങ്ങളും നാല് പൈലറ്റ് വാഹനവും മൂന്ന് എയർ ഫോഴ്സ് വാഹനങ്ങളും അകമ്പടിസേവിച്ചു. സൈനികരുടെ ദൗതിക ശരീരവുമായി വരുന്ന വാഹനങ്ങൾ കാത്ത് സുലൂർ മുതൽ എയർഫോഴ്സ് സ്റ്റേഷൻ വരെ റോഡിന്റെ ഒാരങ്ങളിലാണ് ജനക്കൂട്ടം കാത്തുനിന്നത്.
കൂനൂരിന്റെ ദത്തുപുത്രനെന്ന് വിളിക്കുന്ന ബിപിൻ റാവത്തിനും സംഘത്തിനും നിറകണ്ണുകളോടെയാണ് നാട്ടുകാർ വിട ചൊല്ലിയത്. ഉച്ചയ്ക്ക് 2.55ന് മൃതദേഹങ്ങളുമായുള്ള 13 ആംബുലൻസുകളും എയർഫോഴ്സ് സ്റ്റേഷന് മുന്നിൽ എത്തി. എയർഫോഴ്സ് സ്റ്റേഷനിലെ സൈനിക ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിടവാങ്ങൽ ചടങ്ങുകൾക്കു ശേഷം വൈകിട്ട് 4.45ന് പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി. ഇന്ത്യൻ വ്യോമസേനയുടെ സി 130-ജെ സൂപ്പർ ഹെർക്കുലിസ് ട്രാൻസ്‌പോർട്ട് വിമാനത്തിലാണ് മൃതദേഹങ്ങൾ സുലൂരിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുപോയത്.
വാഹനവ്യൂഹം അപകടത്തിൽപ്പെട്ടത് രണ്ടുതവണ
വിലാപയാത്രയ്ക്കിടെ മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം രണ്ടുതവണ അപകടത്തിൽപ്പെട്ടു. ആദ്യം മേട്ടുപ്പാളയം പറളിയാറിൽ വച്ചായിരുന്നു അപകടം. പൊലീസുകാർ സഞ്ചരിച്ച പൈലറ്റ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഏഴ് പൊലീസുകാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസാണ് രണ്ടാമത് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ പൊലീസ് വാഹനം ബ്രേക്കിട്ടതോടെ ആംബുലൻസ് പിറകിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മറ്റൊരു ആംബുലൻസിലേക്ക് മാറ്റിയ ശേഷമാണ് വിലാപയാത്ര തുടർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |