ന്യൂഡൽഹി: അയോദ്ധ്യക്കേസിലെ അന്തിമ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ജഡ്ജിമാരുടെ സംഘം ആഡംബര ഹോട്ടലിൽ ഒത്തുകൂടിയത് ആഘോഷത്തിന്റെ ഭാഗമായിട്ടല്ലെന്ന് മുൻ ചീഫ് ജസ്‌റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജൻ ഗൊഗോയി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'അയോദ്ധ്യ വിധിയ്ക്ക് ശേഷം ആഡംബര ഹോട്ടലിൽ നടന്നത് ഒരു ആഘോഷമല്ലായിരുന്നു. സുഹൃത്തുക്കളുമായി പുറത്തുപോയി ഭക്ഷണം കഴിക്കാറില്ലേ ? അതുപോലെ ഒന്നായിരുന്നു. വിധിപ്രസ്താവനയിലുണ്ടായിരുന്ന എല്ലാ ജഡ്ജിമാരും വിധിയുമായി ബന്ധപ്പെട്ട് നാല് മാസത്തിലേറെയായി നിരന്തരം കഠിനമായി ജോലി ചെയ്തവരാണ്. ഇതിൽ നിന്നൊരു ഇടവേള അത്യാവശ്യമാണെന്ന് ഞങ്ങൾ കരുതി. ഞങ്ങളെല്ലാവരും പുറത്തുപോയി ഹോട്ടൽ ഭക്ഷണം കഴിച്ചു. ഞങ്ങൾ തെറ്റായ കാര്യമൊന്നുമല്ലല്ലോ ചെയ്തത്? ' അദ്ദേഹം ചോദിച്ചു.
ചീഫ് ജസ്‌റ്റിസായിരുന്ന രഞ്ജൻ ഗൊഗോയി, വിധിപറഞ്ഞ ബെഞ്ചിലെ തന്റെ സഹപ്രവർത്തകർക്ക് ഹോട്ടൽ താജ് മാൻസിംഗിൽ വിരുന്ന് നൽകിയതായി 'ജസ്‌റ്റിസ് ഫോർ ദ ജഡ്ജ്' എന്ന ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു.
രാജ്യസഭയിൽ ഇഷ്‌ടമുള്ളപ്പോൾ പോകും
'എനിക്ക് പോകണമെന്ന് തോന്നുമ്പോൾ രാജ്യസഭയിൽ പോകും. ഞാൻ സംസാരിക്കേണ്ട അത്രയും ഗൗരവകരമായ വിഷയങ്ങളുണ്ടാകുമ്പോൾ ഞാൻ പോകും.' ഗൊഗോയി പറഞ്ഞു.
'ഞാൻ നോമിനേറ്റഡ് മെമ്പറാണ്. പാർട്ടി മെമ്പർമാരുടേതുപോലെ മണി മുഴങ്ങുമ്പോഴെല്ലാം ഞാൻ അവിടെ പോയി ഇരിക്കേണ്ടതില്ല. എനിക്കിഷ്ടമുള്ളപ്പോൾ പോകാനും എനിക്കിഷ്ടമുള്ളപ്പോൾ വരാനും കഴിയും. ഞാൻ സഭയിലെ സ്വതന്ത്ര അംഗമാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷത്തോളമായി രാജ്യസഭാംഗമായ ഗൊഗോയിക്ക് 10 ശതമാനം ഹാജരാണുള്ളത്.
'ആരോഗ്യപരമായ കാരണങ്ങളാലാണ് രാജ്യസഭയിൽ ഹാജരാകാതിരുന്നത്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് കത്ത് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |