ന്യൂഡൽഹി: കാശി ധാം ഇടനാഴി ഒരു മഹത്തായ ഭവനം മാത്രമല്ല, ഇന്ത്യയുടെ സനാതത സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴിയുടെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹരഹര മഹാദേവ എന്ന ഉദ്ഘോഷത്തോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
'ഇന്ന് കാശി വിശ്വനാഥന്റെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായമാണ് എഴുതപ്പെട്ടത്.
നിരവധി കാലഘട്ടങ്ങളിലൂടെ ഒട്ടേറെ സാമ്രാജ്യങ്ങളുടെ ഉയർച്ചയും തകർച്ചയും കണ്ടിട്ടുള്ള നഗരമാണ് കാശി. എല്ലാ പരീക്ഷണങ്ങളെയും കാശി അതിജീവിച്ചു. ഓരോ ആക്രമണങ്ങൾ നേരിട്ടപ്പോഴും കാശിക്ക് ഒാരോ സംരക്ഷകനുണ്ടായിരുന്നു. ഒരു ഔറംഗസേബ് വന്നപ്പോൾ ഒരു ശിവാജിയുണ്ടായിരുന്നു.'- മോദി പറഞ്ഞു.
ഇന്നലെ രാവിലെ വാരണാസി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം യോഗി ആദിത്യനാഥിനൊപ്പം ഖിർക്കിയ ഘാട്ടിലെത്തി. ശേഷം ഇരുനില ബോട്ടിൽ ലളിതാ ഘാട്ടിലെത്തി. യാത്രാമദ്ധ്യേ പക്ഷികൾക്ക് മോദി ധാന്യങ്ങൾ നൽകി. തുടർന്ന് ഗംഗാനദിയിൽ പുണ്യസ്നാനം നടത്തി. കാശി ക്ഷേത്ര സമുച്ചയത്തിൽ വൃക്ഷത്തൈ നട്ടു. ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്തു. ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ഇടനാഴിയുടെ നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികളെയും അഭിവാദ്യം ചെയ്തു. അവരുടെ മേൽ പുഷ്പവൃഷ്ടി നടത്തി.
സന്ധ്യാനേരം നടന്ന ഗംഗാ ആരതിക്കും പ്രധാനമന്ത്രി സാക്ഷ്യംവഹിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഏഴ് കവാടങ്ങൾ കടന്ന് സമുച്ചയത്തിലേക്ക്
മോക്ഷപ്രാപ്തിക്ക് ഏഴ് കടമ്പകൾ കടന്നെത്തണമെന്ന സങ്കല്പം പ്രാവർത്തികമാക്കി ഏഴ് കവാടങ്ങളുള്ള ഇടനാഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഗംഗാനദിയിലെ ജലയാനങ്ങളിലൂടെ എത്തുന്നവർക്ക് നേരെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്. 400 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഭിന്നശേഷിയുള്ളവർക്കും വൃദ്ധർക്കും സഞ്ചരിക്കാനായി എസ്‌കലേറ്ററുകളും വീൽ ചെയറുകളും സജ്ജമാക്കി. ക്ഷേത്ര ട്രസ്റ്റ് ഓഫീസും പ്രദർശന ഹാളും അടങ്ങുന്ന മന്ദിർ ചൗക്ക്, മ്യൂസിയം, വെർച്ച്വൽ ഗാലറി, ഓഡിറ്റോറിയം, വിശ്രമകേന്ദ്രങ്ങൾ, മോക്ഷ ഭവനങ്ങൾ, ഭക്ഷണശാലകൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ലൈബ്രറി എന്നിവയടങ്ങിയതാണ് സമുച്ചയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |