ന്യൂഡൽഹി: വ്യക്തി വിരോധം മൂത്ത് അയൽക്കാരനായ അഭിഭാഷകനെ വധിക്കാൻ ഡൽഹി രോഹിണി ജില്ലാ കോടതിയിൽ ടിഫിൻ ബോംബ് സ്ഫോടനം നടത്തിയ പ്രതിരോധ വകുപ്പിലെ ( ഡി. ആർ. ഡി. ഒ ) സീനിയർ ശാസ്ത്രജ്ഞൻ ഭരത് ഭൂഷൺ കടാരിയ (47) അറസ്റ്റിലായി. ഇതേ കോടതിയിലെ അഭിഭാഷകൻ അമിത് വസിഷ്ഠിനെ വധിക്കാനാണ് ബോംബ് വച്ചതെന്ന് പ്രതി ഡൽഹി പൊലീസിനോട് സമ്മതിച്ചു. ഇയാളുടെ ഫ്ലാറ്റിൽ നിന്ന് ബോംബ് നിർമ്മാണ വസ്തുക്കൾ കണ്ടെടുത്തു.
ഡിസംബർ 9ന് കോടതിയിലെ 102-ാം മുറിയിലുണ്ടായ തീവ്രത കുറഞ്ഞ സ്ഫോടനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ഒരു ഫ്ളാറ്റിലെ ഒന്നാം നിലയിലും മൂന്നാം നിലയിലും താമസക്കാരായ ഭരത് ഭൂഷണും അഡ്വ. അമിത് വസിഷ്ഠും തമ്മിൽ വർഷങ്ങളായി തുടരുന്ന വ്യക്തി വിരോധമാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. ഇരുവരും പരസ്പരം നിരവധി കേസുകൾ കൊടുത്തിട്ടുണ്ട്. ഈ കേസുകളിലെ വിചാരണ വർഷങ്ങളായി നടന്നുവരികയാണ്. അമിത് കോടതിയിൽ വരുമെന്ന് മനസിലാക്കി ഭൂഷൺ സ്വയം നിർമ്മിച്ച ടിഫിൻ ബോംബ് ലാപ്ടോപ്പ് ബാഗിൽ കോടതിയിൽ വയ്ക്കുകയായിരുന്നു. അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളാണ് ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ഒാൺലൈനിലാണ് സാധനങ്ങൾ വാങ്ങിയത്. മോഷണം തടയാൻ ഇരുചക്ര വാഹനങ്ങളിൽ ഘടിപ്പിക്കുന്ന സെൻസർ ഉപയോഗിച്ചാണ് ബോംബിന്റെ റിമോട്ട് കൺട്രോൾ നിർമ്മിച്ചത്.എന്നാൽ പ്രതി ഉദ്ദേശിച്ച തീവ്രതയോടെ സ്ഫോടനം നടന്നില്ല.
ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗം രണ്ട് സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. കോടതി വളപ്പിൽ നൂറിലേറെ സിസിടിവി കാമറകൾ സ്ഥാപിച്ചത് ഉപകാരപ്പെട്ടു. ഡിസംബർ 9ന് കോടതിയിലും പരിസരത്തും വന്ന ആയിരത്തോളം വാഹനങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
ബോംബ് വച്ച ലാപ്ടോപ്പ് ബാഗാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. 2006ൽ ബാഗ് നിർമ്മിച്ച മുംബയിലെ കമ്പനിയുമായി ബന്ധപ്പെട്ട് സ്റ്റോക്ക് ലിസ്റ്റ് എടുപ്പിച്ചു. അതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |