ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.പി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിച്ചേക്കില്ല. ഈ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി മാർച്ച് രണ്ടാം വാരം തീരും. ഇതിന് മുൻപ് തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. സുരക്ഷയ്ക്കായി അർദ്ധ സൈനികരെ വിന്യസിക്കുന്ന കാര്യങ്ങളും ചർച്ചയാകും.
മാർച്ച് രണ്ടാം വാരം പുതിയ സർക്കാർ അധികാരത്തിൽ വരുന്ന രീതിയിൽ ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ ആഗ്രഹം. ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യു.പിയിൽ പ്രചാരണത്തിന് തുടക്കമിട്ടു കഴിഞ്ഞു. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണം തുടങ്ങി. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും സജീവമായി രംഗത്തുണ്ട്.
അതേസമയം തിഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും റാലികൾ അടക്കം നിരോധിക്കാനുമാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ യാദവ് ആവശ്യപ്പെട്ടത്. കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാതലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൊവിഡ് അവലോകനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിനേഷൻ തോതും രോഗം പടരാനുള്ള സാദ്ധ്യതകളും വിലയിരുത്തി. കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കി തിരഞ്ഞെടുപ്പ് നടത്താമെന്ന നിലപാടിലാണ് കമ്മിഷൻ.
പകൽ റാലി നടത്തി രാത്രി കർഫ്യൂ എന്തിനെന്ന് വരുൺ
യു.പിയിൽ പകൽ ലക്ഷക്കണക്കിന് ആളെകൂട്ടി റാലി നടത്തിയ ശേഷം രാത്രി കർഫ്യൂ നടപ്പിലാക്കുന്നത് കൊണ്ട് എന്തു നേട്ടമെന്ന് വരുൺ ഗാന്ധി. ഒമിക്രോണിനെ നേരിടാൻ ശനിയാഴ്ച മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ നിലവിലുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പകൽ ആളെക്കൂട്ടി റാലി നടത്തുന്നതിനെയാണ് വരുൺ ചോദ്യം ചെയ്യുന്നത്.രാത്രി അധികമാളുകൾ പുറത്തിറങ്ങാറില്ല. രോഗം കൂടുതലും പടരുന്നത് പകലാണ്. ആസമയത്ത് റാലി നടത്തുന്നത് വിരോധാഭാസമാണ്. ഒമിക്രോൺ തടയലാണോ തിരഞ്ഞെടുപ്പ് ശക്തി കാട്ടലാണോ മുഖ്യമെന്ന് തീരുമാനിക്കണം.യു.പിയിസെ ആരോഗ്യമേഖലയുടെ അവസ്ഥയും ഒാർക്കണമെന്ന് ബി.ജെ.പിയേയും സർക്കാരിനെയും മുഖംനോക്കാതെ വിമർശിക്കുന്നത് പതിവാക്കിയ വരുൺ ഗാന്ധി ഒാർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |