2020 ൽ ലോക്ക്ഡൗണിലൂടെ പിടിച്ചു നിറുത്തിയ കൊവിഡ്, ഡെൽറ്റാ വകഭേദത്തിന്റെ രൂപത്തിൽ കൂടുതൽ അപകടകാരിയാകുന്ന കാഴ്ചയാണ് പിന്നിട്ട വർഷം കണ്ടത്. രണ്ടാം തരംഗം കൂടുതൽ ബാധിച്ചത് രാജ്യതലസ്ഥാനത്തെ. ഗുരുതര രോഗികൾ ശ്വാസമെടുക്കാനാകാതെ മരണവെപ്രാളത്തിൽ പിടയുന്ന കാഴ്ച ഡൽഹിയെ നരകതുല്യമാക്കി. നൂറുകണക്കിനാളുകൾ മരിച്ചുവീണപ്പോൾ ശ്മശാനങ്ങൾ നിറഞ്ഞു. കൂട്ടത്തോടെ ശവങ്ങൾ കത്തിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചകൾ പുറത്തുവന്നു. ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നദികളിൽ ഒഴുകിനടന്നത് ഞെട്ടലോടെ രാജ്യം കണ്ടു.
തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സീൻ, ആസ്ട്രാ സെനക്ക-ഒാക്സ്‌ഫോർഡ് സഹായത്തോടെ തയ്യാറാക്കിയ കൊവിഷീൽഡ് വാക്സിനുകളുമായി ജനുവരി 16 മുതൽ ഇന്ത്യയിൽ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ് തുടങ്ങിയത് രോഗത്തെ ഒരു പരിധിവരെ നിയന്ത്രിച്ചു നിറുത്താൻ സഹായിച്ചു.ഒക്‌ടോബർ 21ന് നൂറുകോടി വാക്‌സിൻ ഡോസ് എന്ന കടമ്പ പിന്നിട്ടു.
ഡിസംബറിന്റെ നഷ്‌ടം
തമിഴ്നാട്ടിലെ കൂനൂരിൽ ഡിസംബർ എട്ടിനുണ്ടായ ഹെലികോപ്റ്റർ അപകടത്തിന്റെ കണ്ണീരോർമ്മയുമായാണ് ഈ വർഷം വിടവാങ്ങുന്നത്. സമീപകാലത്ത് രാജ്യത്തെയാകെ ഉലച്ച ദുരന്തം കവർന്നത് ഇന്ത്യയുടെ സംയുക്ത സേനാ മേധാവി, ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, തൃശൂർ സ്വദേശിയായ ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപ് എന്നിവരടക്കം 14 പേരുടെ ജീവനുകൾ. ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് ഒരാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി.
ഹാട്രിക് ദീദി
ഏപ്രിൽ - മെയ് മാസങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന പശ്ചിമബംഗാളിൽ കേന്ദ്ര ഭരണത്തിന്റെ ആനുകൂല്യമുള്ള ബി.ജെ.പിയുടെ വെല്ലുവിളികൾ അതിജീവിച്ച് 294 അംഗ നിയസഭയിൽ 200ൽ അധികം സീറ്റു നേടിയ മമതാ ബാനർജിയുടെ ഹാട്രിക് വിജയം 2021ലെ ഏറ്റവും വലിയ രാഷ്‌ട്രീയ സംഭവമായി. മൂന്നു സീറ്റിൽ നിന്ന് സെഞ്ച്വറിക്കടുത്തെത്തിയ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ സി.പി.എമ്മും കോൺഗ്രസും പാടെ മങ്ങി. തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്ന സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ തോറ്റെങ്കിലും ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് മമത നിയമസഭാംഗമായി.
പുതിയ മുഖ്യമന്ത്രിമാർ
ബി.ജെ.പിയിൽ നിന്ന് തിരാത് സിംഗ് റാവത്തിനു പകരം പുഷ്കാർ സിംഗ് ധാമി (ഉത്തരാഖണ്ഡ്), ബി.എസ്. യെദിയൂരപ്പയ്ക്കു പകരം ബസവരാജ് ബൊമ്മെ (കർണാടക), വിജയ് രുപാണിക്കു പകരം ഭൂപേന്ദർ പട്ടേൽ (ഗുജറാത്ത്) എന്നിവർ മുഖ്യമന്ത്രിമാരായി.
പി.സി.സി അദ്ധ്യക്ഷൻ നവ്‌ജോധ് സിംഗ് സിദ്ധുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പഞ്ചാബിലെ കോൺഗ്രസ് സർക്കാരിൽ ക്യാപ്ടൻ അമരീന്ദർ സിംഗിനെ മാറ്റി ചരൺസിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കി. അമരീന്ദർ പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ച് എൻ.ഡി.എ പാളയത്തിൽ കയറി.
തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് തമിഴ്നാട്ടിൽ ഡി.എം.കെ സർക്കാരിൽ എം.കെ. സ്റ്റാലിനും അസമിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിൽ ഹിമാന്ത ബിശ്വ ശർമ്മയും പുതുച്ചേരിയിലെ എൻ.ഡി.എ സർക്കാരിൽ എൻ. രംഗസ്വാമിയും(എ.ഐ.എൻ.ആർ. കോൺഗ്രസ്) മുഖ്യമന്ത്രിമാരായി ചുമതലയേറ്റു.
മറ്റ് പ്രധാന സംഭവങ്ങൾ:
ഏപ്രിൽ 3: ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 22 ജവാൻമാർ കൊല്ലപ്പെട്ടു
മെയ് 3: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അസാമിലും പുതുച്ചേരിയിലും എൻ.ഡി.എയും തമിഴ്നാട്ടിൽ ഡി.എം.കെയും ജയിച്ചു.
മെയ് 5: ഒ.ബി.സി പട്ടിക നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം പുന:സ്ഥാപിക്കുന്ന 127-ാം ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി.
മെയ് 6: ആർ.എൽ.ഡി നേതാവ് അജിത് സിംഗ് അന്തരിച്ചു
ജൂലായ് 7: പ്രകാശ് ജാവദേക്കർ അടക്കം 12 മന്ത്രിമാരെ പുറത്താക്കി കേന്ദ്രമന്ത്രിസഭാ പുന:സംഘടന
ഒക്ടോബർ 2: ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കം ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ പിടിയിൽ. (കേസ് അന്വേഷിച്ച എൻ.സി.ബി സോണൽ മേധാവി സമീർ വാംഘ്ഡെയ്‌ക്കെതിരെ പിന്നീട് ആരോപണങ്ങളുയർന്നതിനെ തുടർന്ന് അന്വേഷണത്തിൽ നിന്ന് മാറ്റി)
ഡിസംബർ 5: നാഗലാൻഡിൽ ഭീകരരെന്നു തെറ്റിദ്ധരിച്ച് സൈനികർ ഗ്രാമീണരെ വെടിവച്ചു കൊന്നു, കലാപത്തിൽ 15 മരണം
ഡിസംബർ 12: പഞ്ചാബ് സ്വദേശി ഹർണാസ് സന്ധു വിശ്വസുന്ദരി
ഡിസംബർ 21: പെൺകുട്ടികളുടെ വിവാഹപ്രായം 21: ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |