ശ്രീനഗർ: ജമ്മുകാശ്മീരിൽ ഭീകരവിരുദ്ധ നീക്കം ശക്തമാക്കി സുരക്ഷാസേന. 48 മണിക്കൂറിനിടെ 9 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഇന്നലെ അർദ്ധരാത്രിയിൽ ശ്രീനഗറിലെ പാന്താചൗക്കില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഇവർ ഒളിപ്പിച്ച വൻ ആയുധശേഖരും കണ്ടെത്തി. ഇതിൽ ഒരാൾ ജയ്‌ഷെ മുഹമ്മദ് ഭീകരനായ സുഹൈൽ അഹമ്മദ് റാഥേർ ആണെന്നാണ് വിവരം. 13ന് സേവാനിൽ പോലീസ് ബസിന് നേരെ നടത്തിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണിയാൾ. അന്നത്തെ ആക്രമണത്തിൽ മൂന്നു പൊലീസുകാർ മരിച്ചിരുന്നു.
ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ മൂന്നു പൊലീസുകാർക്കും ഒരു സി.ആർ.പി.എഫ്. ജവാനും പരിക്കേറ്റു. ഈ ഓപ്പറേഷനോട് കൂടി ജമ്മു കാശ്മീർ പൊലീസിനു നേർക്കുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ ഭീകരരേയും വധിച്ചതായി പൊലീസ് അറിയിച്ചു. 36 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ, അനന്ത്‌നാഗിലും കുൽഗാമിലും നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ രണ്ട് പാക് സ്വദേശികളെ ഉൾപ്പെടെ ആറ് ഭീകരരെ വധിച്ചിരുന്നു
2021ൽ ജമ്മുകാശ്മീരിൽ ഭീകരരെ ലക്ഷ്യമിട്ട് വിജയകരമായ 100 ഒാപ്പറേഷനുകൾ നടത്തിയെന്നും ഇതിൽ 44 കമാൻഡർമാരുൾപ്പെടെ 182 ഭീകരരെ വധിച്ചെന്നും ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു. 134 യുവാക്കളാണ് 2021ൽ ഭീകരസംഘടനകളിൽ ചേർന്നത്. ഇതിൽ 72 പേരെ വധിച്ചു. 22 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം നുഴഞ്ഞുകയറ്റവും വളരെയധികം കുറവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 34 ഭീകരരാണ് കാശ്മീരിലേക്ക് നുഴഞ്ഞുകയറിയത്. പന്ത ചൗക്ക് പൊലീസ് സ്റ്റേഷൻ ആക്രമിച്ച 9 ഭീകരരെ 24 മണിക്കൂറിനുള്ളിൽ വധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |