ന്യൂഡൽഹി:സമാജ്‌വാദി പാർട്ടി എം.എൽ.സിയും വ്യവസായിയുമായ പുഷ്പരാജ് ജെയിനിന്റെ കനൗജിലെ വസതി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഇന്നലെയാണ് ജെയിനിന്റെ ഉടമസ്ഥതയിലുള്ള യു.പി, ഡൽഹി, മുംബയ്, എന്നിവിടങ്ങളിലായി 50ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്.
പെർഫ്യും വ്യവസായം മുതൽ പെട്രോൾ പമ്പ് വരെ പുഷ്പരാജിന്റെ ഉടമസ്ഥതയിലുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ കുടില തന്ത്രമാണിതെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും വോട്ടിലൂടെ ജനങ്ങൾ ഇതിനു മറുപടി നൽകുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഡിസം. 22ന് യു.പിയിലെ മറ്റൊരു സുഗന്ധവ്യാപാരി പിയൂഷ് ജെയിനിന്റെ വസതിയിലടക്കം നടത്തിയ റെയ്ഡിൽ 257 കോടി രൂപ കണ്ടെടുത്തിരുന്നു. 10 കോടിയുടെ നികുതിവെട്ടിപ്പും കണ്ടെത്തി. സ്വർണം, വെള്ളി, ചന്ദനത്തൈലം എന്നിവയും പിടികൂടി.
അയൽവാസികളാണ് പിയൂഷും പുഷ്പരാജും. പുഷ്പരാജിനെയാണ് അധികൃതർ നോട്ടമിട്ടതെന്നും അബദ്ധത്തിൽ പിയൂഷിനെ പിടികൂടിയതാണെന്നും എസ്.പി നേതാവ് അഖിലേഷ് യാദവ് ബി.ജെ.പിയെ പരിസഹിച്ച് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പുഷ്പരാജിന്റെ വീട്ടിലും റെയ്ഡ് നടന്നത്. പിയൂഷ് ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |