വരുമാന പരിധി ഇക്കൊല്ലം 8 ലക്ഷം വേണം കേസ് ആറിന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പ്രവേശനത്തിൽ 10 ശതമാനം സാമ്പത്തിക സംവരണത്തിന് ഒ.ബി.സിക്കാരുടേതുപോലെ ഈ വർഷം എട്ടു ലക്ഷം രൂപ വാർഷിക കുടുംബവരുമാന പരിധി നിശ്ചയിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. അടുത്ത വർഷം മുതൽ വീടിന്റെ വലുപ്പം സാമ്പത്തിക മാനദണ്ഡമാക്കരുതെന്നും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വൈകിയ വേളയിൽ, വരുമാന പരിധി അടുത്ത വർഷം പുന:പരിശോധിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കേസ് ആറിന് സുപ്രീംകോടതി പരിഗണിക്കും
നഗര മേഖലയിൽ 900 ചതുരശ്ര അടിക്കും, മറ്റിടങ്ങളിൽ 1800 ചതുരശ്ര അടിക്കും മുകളിൽ വലിപ്പമുള്ള വീടും, 1000 ചതുരശ്ര അടിക്കു മുകളിൽ വലിപ്പമുള്ള ഫ്ളാറ്റുമുള്ളവരെ സാമ്പത്തിക സംവരണത്തിന് പരിഗണിക്കില്ലെന്ന 2019 ലെ കേന്ദ്രസർക്കാർ നിർദ്ദേശം ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. കെട്ടിടത്തിന്റെയും വസ്‌തുവിന്റെയും മൂല്യം കണക്കാക്കുന്നതും പ്രായോഗികമല്ല. വീടിന്റെ വലുപ്പം നോക്കി സാമ്പത്തിക സ്ഥിതി നിർണയിച്ചാൽ നിരവധി വിദ്യാർത്ഥികൾക്ക് അവസരം നഷ്‌ടപ്പെടും. സാമ്പത്തിക സംവരണത്തിന് തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ വരുമാനം പരിഗണിക്കുമ്പോൾ ,ഒ.ബി.സി വിഭാഗത്തിന് തുടർച്ചയായ മൂന്നു വർഷത്തെ വരുമാനമാണ് അടിസ്ഥാനം. സാമ്പത്തിക സംവരണത്തിന് എല്ലാ ഉറവിടങ്ങളിൽ നിന്നുമുള്ള വരുമാനം കണക്കാക്കുന്നുണ്ട്.
അഞ്ചേക്കറിൽ കൂടുതൽ കൃഷി
വാർഷിക കുടുംബ വരുമാനം എത്രയായാലും അഞ്ചേക്കറിൽ കൂടുതൽ കൃഷി ഭൂമിയുള്ളവരെ സാമ്പത്തിക സംവരണ പരിധിയിൽ ഉൾപ്പെടുത്തേണ്ടെന്ന വ്യവസ്ഥ നിലനിറുത്താനും ശുപാർശയുണ്ട്. പ്രവേശനത്തിന് ഇടയ്ക്കു വച്ച് പുതിയ ശുപാർശകൾ നടപ്പാക്കുന്നത് അധികൃതർക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാകുമെന്നും സമിതി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |