തീരുമാനം പ്രവേശനം വൈകാതിരിക്കാനെന്ന് സുപ്രീംകോടതി
കേസിലെ വാദം മാർച്ച് മൂന്നാം വാരം തുടരും.
ന്യൂഡൽഹി: നീറ്റ് പിജി, ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വോട്ടയിൽ ഈ അദ്ധ്യയന വർഷം വരുമാന പരിധി 8 ലക്ഷമായി തുടരാനും, പ്രവേശന കൗൺസലിംഗ് ഉടൻ ആരംഭിക്കാനും സുപ്രീംകോടതിയുടെ അനുമതി. ഒ.ബി.സി വിഭാഗത്തിന് 27 ശതമാനവും, മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനവും സംവരണം നൽകാമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
ഇടക്കാല ഉത്തരവ് അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും, മാർച്ച് മൂന്നാം വാരം കേസിൽ വാദം തുടരുമെന്നും കോടതി വ്യക്തമാക്കി.
മെഡിക്കൽ ബിരുദ, പി.ജി അഖിലേന്ത്യാ ക്വോട്ടയിലേക്ക് കേന്ദ്രസർക്കാർ 2021 ജൂലായ് 19ന് ഇറക്കിയ വിജ്ഞാപനം പ്രകാരമായിരിക്കും ഇക്കൊല്ലത്തെ പ്രവേശനം. ഒ.ബി.സിക്കാർക്കുള്ള 27ശതമാനം സംവരണത്തിൽ മാറ്റമില്ല. എന്നാൽ, സാമ്പത്തിക സംവരണത്തിനുള്ള എട്ടു ലക്ഷം വരുമാന പരിധി, അഞ്ചേക്കർ കൃഷിഭൂമി തുടങ്ങിയ വ്യവസ്ഥകൾ ശരി വച്ച് പാണ്ഡെ സമിതി നൽകിയ ശുപാർശ ഈ അദ്ധ്യയന വർഷം മാത്രമാണ് ബാധകം. ഇപ്പോൾ മാനദണ്ഡം മാറ്റിയാൽ പ്രവേശന നടപടികൾ വൈകുമെന്ന സമിതിയുടെ അഭിപ്രായം കോടതി ശരിവച്ചു.
കൗൺസലിംഗ് ഉടൻ തുടങ്ങും
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ നീക്കം ചെയ്യപ്പെട്ട സാഹചര്യത്തിൽ നീറ്റ് പി.ജി കൗൺസലിംഗ് ഉടൻ തുടങ്ങും. പിന്നാലെ ഡിഗ്രി കോഴ്സുകളിലേക്കും. കേസ് കാരണം നീറ്റ് പി.ജി കൗൺസലിംഗ് വൈകുന്നതിനെതിരെ മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ ദേശ വ്യാപകമായി നടത്തിയ സമരം ഡൽഹിയിൽ അക്രമാസക്തമായിരുന്നു.
സംസ്ഥാനത്ത് 4 ലക്ഷം രൂപ പരിധി തുടരാൻ സാദ്ധ്യത
തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന് സംസ്ഥാനത്ത് നിലവിലെ 4 ലക്ഷം രൂപ തുടരേണ്ടി വന്നേക്കും.
കേന്ദ്രത്തിലും സംസ്ഥാനത്തും നിലവിൽ വ്യത്യസ്ത മാനദണ്ഡങ്ങളുള്ളതാണ് കാരണം. 2019ലെ കേന്ദ്ര ഉത്തരവ് പ്രകാരം,സർക്കാർ നിയമനങ്ങളിലും വിദ്യാലയ പ്രവേശനത്തിലും സാമ്പത്തിക സംവരണത്തിന് വരുമാന പരിധി 8 ലക്ഷമാണ്.നഗര മേഖലയിൽ 900 ചതുരശ്ര അടിക്കും,മറ്റിടങ്ങളിൽ 1800 ചതുരശ്ര അടിക്കും മുകളിൽ വീടുള്ളവരും ആയിരം ചതുരശ്ര അടിക്ക് മുകളിൽ ഫ്ലാറ്റുള്ളവരും അഞ്ചേക്കറിൽ കൂടുതൽ ഭൂമിയുള്ളവരും സാമ്പത്തിക സംവരണത്തിന് അർഹരല്ല.
കേരളത്തിൽ ശശിധരൻ നായർ കമ്മിഷന്റെ ശുപാർശപ്രകാരം സാമ്പത്തിക സംവരണത്തിന് നിശ്ചയിച്ച വരുമാന പരിധി 4 ലക്ഷം രൂപയും നഗരത്തിൽ 50 സെന്റും മുനിസിപ്പൽ പ്രദേശങ്ങളിൽ 75 സെന്റും ഗ്രാമ പ്രദേശങ്ങളിൽ 2.50 ഏക്കറുമാണ്.ഇക്കൊല്ലം മാറ്റം വരുത്തണമെങ്കിൽ സുപ്രീംകോടതിയുടെ അനുമതി വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |