ചെന്നൈ: കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരി ഒന്നിനും 15നും ഇടയിൽ രൂക്ഷമായേക്കാമെന്ന് ഐ.ഐ.ടി മദ്രാസിന്റെ പഠനം. രോഗബാധിതനായ വ്യക്തിക്ക് എത്രപേർക്ക് രോഗം നൽകാൻ കഴിയുമെന്ന കണക്കായ കൊവിഡ് ആർ വാല്യൂവിന്റെ അടിസ്ഥാനത്തിൽ ഐ.ഐ.ടി മദ്രാസിന്റെ മാത്തമാറ്റിക്സ് വിഭാഗവും സെന്റർ ഒഫ് എക്സലൻസ് ഫോർ കമ്പ്യൂട്ടേഷനൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും ചേർന്നാണ് പഠനം നടത്തിയത്. വ്യാപന സാദ്ധ്യത, സമ്പർക്കത്തിലുള്ളവരുടെ എണ്ണം, രോഗം ബാധിക്കാനിടയുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആർ വാല്യൂ കണക്കാക്കുന്നതെന്നും ഐ.ഐ.ടി മദ്രാസിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. ജയന്ത് ഝാ പറയുന്നു. പ്രാഥമിക വിശകലനത്തിൽ രാജ്യത്ത് ആർ മൂല്യം വളരെ ഉയർന്നതാണ്. ആർ വാല്യൂ ഒന്നിന് താഴെയെത്തിയാൽ മാത്രമേ മഹാമാരി അവസാനിച്ചെന്ന് അനുമാനിക്കാൻ സാധിക്കൂ. 2021 ഡിസംബർ 25 മുതൽ 31വരെ രാജ്യത്ത് 2.9 ആയിരുന്നു ആർ മൂല്യം.
ജനുവരി ഒന്നുമുതൽ ആറുവരെ ഇത് നാലായി ഉയർന്നു. ക്വാറന്റൈൻ നടപടികളും നിയന്ത്രണങ്ങളും കർശനമാക്കുന്നതോടെ ആർ മൂല്യം കുറഞ്ഞേക്കാം. രണ്ടാഴ്ചയിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ വിശകലനം. രണ്ടാം തരംഗം രൂക്ഷമായിരുന്നപ്പോൾ ആർ മൂല്യം 1.69 മാത്രമായിരുന്നു. മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകളുടെ എണ്ണം ഉയർന്നേക്കാമെന്നും ഝാ പറയുന്നു.
പ്രതിരോധ നടപടികൾ
കർശനമാക്കണം
തെക്ക് - കിഴക്കൻ ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമായി നടപ്പിലാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തെക്ക് - കിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖെത്രപാൽ സിംഗ് പറഞ്ഞു. വൈറസ് വ്യാപനം തടയാൻ അധികാരികളുടെ ഭാഗത്ത് നിന്ന് നിർദ്ദിഷ്ട നടപടികളുണ്ടാകണം. ഇവയും കൊവിഡ് മാനദണ്ഡങ്ങളും ജനങ്ങൾ കർശനമായി പാലിക്കണമെന്നും അവർ പറഞ്ഞു.
ഡൽഹിയിൽ പ്രതിദിന
കേസുകൾ 20,000 കവിഞ്ഞു
24 മണിക്കൂറിനിടെ രാജ്യത്ത് 1,41,986 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 3,53,68,372 ആയി. രാജ്യത്തെ 27 സംസ്ഥാനങ്ങളിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ ഒമിക്രോൺ കേസുകൾ 3,071. മഹാരാഷ്ട്രയിലും ഡൽഹിയിലും കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. ഡൽഹിയിൽ ഇന്നലെ 20,181 കേസുകൾ റിപ്പോർട്ട് ചെയ്തു. 2021 മെയ് മാസത്തിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണിത്.
അതേസമയം, വാക്സിനെടുക്കാത്തവർക്ക് അസാം 15 മുതൽ പൊതു ഇടങ്ങളിൽ പ്രവേശന വിലക്കേർപ്പെടുത്തും. ആശുപത്രികളിലൊഴികെ വാക്സിനെടുക്കാത്തവർക്ക് പ്രവേശനം നൽകില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സിനിമാ ഹാൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 15 മുതൽ വാക്സിനെടുക്കാത്തവർക്ക് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള രാത്രി കർഫ്യൂവിനും മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി 11.30 ന് ആരംഭിച്ചിരുന്ന കർഫ്യൂ ഇനി മുതൽ 10 ന് ആരംഭിച്ച് രാവിലെ ആറിന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |