ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതലയോഗം ചേർന്നു. ഇന്നലെ മാത്രം 1.6 ലക്ഷത്തോടടുത്ത് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം, സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തിന് ശേഷം അറിയിച്ചു. ജില്ലാ തലത്തിൽ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കൗമാരക്കാരിൽ വാക്സിനേഷൻ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. കൊവിഡ് കേസുകൾ ഉയർന്ന നിലയിലെത്തിയ ക്ലസ്റ്ററുകളിൽ കർശനമായ നിയന്ത്രണങ്ങളും സജീവമായ നിരീക്ഷണവും വേണം. ഒമിക്രോൺ വ്യാപനത്തിൽ അതീവ ജാഗ്രത പുലർത്തണം. ജില്ലാതലത്തിൽ ആവശ്യമായ ആരോഗ്യ പരിപാലനവും സുരക്ഷയും ഉറപ്പാക്കണം. ഗ്രാമീണ മേഖലയിൽ ടെലി മെഡിസിൻ പ്രയോജനപ്പെടുത്തണം. പകർച്ചവ്യാധിയുടെ ആഗോള സാഹചര്യം യോഗത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചു.
കൊവിഡ് വ്യാപനം മൂലം ഇന്ത്യയിൽ ആശങ്കയുണ്ടാക്കുന്ന ജില്ലകളെ കുറിച്ചും കൗമാരക്കാരുടെ വാക്സിനേഷൻ പുരോഗതിയെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകി. യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ, കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല, ഏവിയേഷൻ സെക്രട്ടറി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർ പങ്കെടുത്തു.
2021 ഡിസംബർ 24നും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
ആരോഗ്യ പ്രവർത്തകർക്കും വ്യാപകമായി രോഗം പിടിപെടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രം.
ഡൽഹിയിൽ
ലോക്ക്ഡൗണില്ല
ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും മാസ്കുകൾ ധരിക്കുകയും ചെയ്താൽ ലോക്ക്ഡൗൺ ആവശ്യമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹി അടച്ചുപൂട്ടാൻ ഞങ്ങൾക്ക് താല്പര്യമില്ല. നിയന്ത്രണങ്ങൾ കഴിയുന്നത്ര പരിമിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഡൽഹിയിലെ സ്ഥിതി വിലയിരുത്താൻ ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസി ഇന്ന് യോഗം ചേരും. അതേസമയം, ഡൽഹിയിൽ ഇന്നലെ 22,751 കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 40000ത്തിലധികം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ മൂവായിരത്തിലധികമായി.
പാർലമെന്റിലെ 398
ജീവനക്കാർക്ക് കൊവിഡ്
ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റ് ജീവനക്കാർക്കിടയിൽ നടത്തിയ പരിശോധനയിൽ 398 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ മുഴുവൻ ജനിതക പരിശോധനയ്ക്ക് അയച്ചു. പാർലമെന്റിൽ ആകെ 1,409 ജീവനക്കാരാണുള്ളത്. ഇതിൽ ലോക്സഭയിലെ 200 പേർക്കും രാജ്യസഭയിലെ 65 പേർക്കും ഇരുസഭകളിലെയും അനുബന്ധ ജോലികളിലുള്ള 133 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വൈസ് പ്രസിഡന്റ് എം.വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ബഡ്ജറ്റ് സമ്മേളനം നടക്കുമ്പോൾ രോഗം പടരാതിരിക്കാൻ അണ്ടർ സെക്രട്ടറി, എക്സിക്യൂട്ടീവ് ഓഫീസർ റാങ്കിന് താഴെയുള്ള രാജ്യസഭയിലെ 50 ശതമാനം ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യാൻ തീരുമാനമായി. ഇവരുടെ എണ്ണം സഭയിലെ 65 ശതമാനം വരും. വികലാംഗർ, ഗർഭിണികളായ ജീവനക്കാർ എന്നിവരെയും ഓഫീസിൽ വരുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |