ന്യൂഡൽഹി: പ്രാദേശിക സഖ്യം ശക്തിപ്പെടുത്താനും കോൺഗ്രസിന്റെ മൃദു ഹിന്ദു സമീപനത്തെ ചെറുക്കാനും ഹൈദരബാദിൽ ചേർന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ തീരുമാനം. ഹൈദരാബാദിൽതന്നെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള നേതാക്കൾ ഇതിന് മുൻകൈ എടുത്തു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ദേശീയ തലത്തിൽ കോൺഗ്രസുമായി ചേർന്നുള്ള സഖ്യം ബി.ജെ.പിയെ തോല്പിക്കാൻ ഫലപ്രദമല്ലെന്ന നിലപാടിലാണ് കേന്ദ്ര കമ്മിറ്റി. കോൺഗ്രസിന് അതിന്റെ അസ്ഥിത്വം നഷ്ടപ്പെടുകയാണ്. മതനിരപേക്ഷ നിലപാടിൽ കോൺഗ്രസിന് ഉറച്ച നയമില്ല. എന്നാൽ ബി.ജെ.പിക്കെതിരായ ചെറുത്തുനിൽപ്പിൽ ആരെയും ഒഴിവാക്കില്ല.
ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സഖ്യം ഏത് രീതിയിൽ വേണമെന്ന് സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനിക്കാം. വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനങ്ങളിൽ രൂപം കൊള്ളുന്ന പ്രാദേശിക സഖ്യം വഴി ഒരു മൂന്നാം മുന്നണിക്കുള്ള സാദ്ധ്യതയെയാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയപ്രമേയം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്തശേഷം ഫെബ്രുവരി ആദ്യവാരം പ്രസിദ്ധപ്പെടുത്തും. പിന്നീട് പോളിറ്റ് ബ്യൂറോ യോഗം ചേർന്ന് അന്തിമരേഖ തയ്യാറാക്കും.
യു.പിയിൽ എസ്.പിയെ പിന്തുണയ്ക്കും
തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി പ്രാദേശിക രാഷ്ട്രീയ സഖ്യങ്ങളാണ് പ്രായോഗികമായിട്ടുള്ളതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഹൈദരബാദിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം വ്യത്യസ്തമാണ്. അതിനനുസരിച്ചുള്ള നയരൂപീകരണം സംസ്ഥാനങ്ങളിൽ നടത്തി തിരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് രൂപം നൽകും. ഉത്തർപ്രദേശിൽ സി.പി.എം സമാജ് വാദി പാർട്ടിയെ പിന്തുണയ്ക്കും. ജനക്ഷേമം സംരക്ഷിക്കുക എന്നതാണ് പ്രധാനം. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലെല്ലാം ജനങ്ങൾ ബി.ജെ.പിക്ക് എതിരാണ്.
തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണം. അത് പ്രധാനമന്ത്രി ലംഘിച്ചാലും നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണം. ഹരിദ്വാറിൽ മുസ്ലിങ്ങൾക്കെതിരെ സന്യാസിമാരുടെ യോഗത്തിലുണ്ടായ വിദ്വേഷ പ്രസംഗത്തെ അപലപിക്കുന്നതായും യച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയിലും പ്രായപരിധി 75 ആക്കി. നേരത്തെ പി.ബിയിലും ഈ തീരുമാനമെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |