ലഡാക്ക്: കിഴക്കൻ ലഡാക്കിലെ ചൈനീസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ഇന്ത്യൻ സൈന്യം ഏത് സാഹചര്യം നേരിടാനും സജ്ജമാണെന്നും കരസേന മേധാവി ജനറൽ എം.എം നരവനെ.
ജനുവരി 15ലെ കരസേനാ ദിനത്തിന് മുന്നോടിയായി ഇന്നലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സേന തുടർന്നും കർശനമായി തന്നെ ചൈനീസ് പട്ടാളത്തെ നേരിടും. ഒപ്പം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കും. നിരവധി തർക്കപ്രദേശങ്ങളിൽ നിന്ന് ഇരു സൈന്യവും പരസ്പരധാരണയോടെ പിൻമാറി. എങ്കിലും വടക്കൻ അതിർത്തിയിൽ സൈനിക സന്നാഹം തുടരും. ഭീകരതയ്ക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന, പാകിസ്ഥാൻ അതിർത്തികളിലെ സ്ഥിതിയും അദ്ദേഹം വിശദീകരിച്ചു. പാക് അതിർത്തിയിൽ ഭീകരർ കൂടുതലായി നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ആവർത്തിക്കുന്നുണ്ട്. നമ്മുടെ അയൽരാജ്യത്തിന്റെ നീചമായ പ്രവർത്തനങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി നിയമം അംഗീകരിക്കില്ല
അതിർത്തി പ്രദേശങ്ങളിൽ സിവിലിയൻ ഗ്രാമങ്ങൾ സ്ഥാപിച്ച് തങ്ങളുടെ പരമാധികാരവും അഖണ്ഡതയും അലംഘനീയമാണെന്ന് പ്രഖ്യാപിക്കുന്ന ചൈനയുടെ പുതിയ അതിർത്തി നിയമത്തെക്കുറിച്ചും നരവനെ പരാമർശിച്ചു. പുതിയ നിയമം അംഗീകരിക്കില്ലെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കമാൻഡർ തല ചർച്ച ആരംഭിച്ചു
പതിന്നാലാമത് ഇന്ത്യ - ചൈന കമാൻഡർതല ചർച്ച ഇന്നലെ ആരംഭിച്ചു. ചർച്ചയിൽ ലഫ്റ്റനന്റ് ജനറൽ അനിന്ദ്യ സെൻഗുപ്തയാണ് ഇന്ത്യയെ നയിക്കുന്നത്. ഹോട്ട് സ്‌പ്രിംഗ്, ദെപ്‌സാംഗ് എന്നിവിടങ്ങളിലെ പിൻമാറ്റമാകും ഇന്ന് ചർച്ച ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |