ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷയും സ്ഥിരതയും നിലനിറുത്താനുള്ള നടപടികൾ തുടരാൻ ബുധനാഴ്ച നടന്ന 14-ാം ഇന്ത്യാ-ചൈന കമാൻഡർ തല ചർച്ചയിൽ ധാരണ. സേനാപിൻമാറ്റം അടക്കം ചർച്ച ചെയ്യാൻ ഉടൻ കമാൻഡർമാർ വീണ്ടും കൂടിക്കാഴ്ച നടത്തും. പടിഞ്ഞാറൻ അതിർത്തി മേഖലകളിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട തർക്കങ്ങളും നിലപാടുകളും ബുധനാഴ്ച ആഴത്തിൽ ചർച്ച ചെയ്തതായി സംയുക്ത പ്രസ്‌താവനയിൽ പറയുന്നു. മുൻ ചർച്ചകളിലുണ്ടായ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും തണുപ്പുകാലത്ത് അടക്കം പടിഞ്ഞാറൻ മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിറുത്താനും ധാരണയായി. അവശേഷിക്കുന്ന തർക്കങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സൈനിക, നയതന്ത്ര തലങ്ങളിൽ ആശയവിനിമയവും ചർച്ചയും തുടരും. ഇതിന്റെ ഭാഗമായി 15-ാം തല കമാൻഡർ തല കൂടിക്കാഴ്ച ഉടൻ നടത്താനും തീരുമാനമായി. അതിർത്തിയിലെ ചുഷുൾ മോൾഡോയിൽ ചൈനയുടെ ഭാഗത്ത് രാവിലെ തുടങ്ങിയ കൂടിക്കാഴ്ച രാത്രി 10.30നാണ് സമാപിച്ചത്. ലേയിലെ 14-ാം കോർപ്സ് മേധാവി ലെഫ്. ജനറൽ അനിന്ത്യ സെൻഗുപ്‌തയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ഡെപസാംഗ്, ഹോട്ട്സ്പ്രിംഗ് മേഖലകളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ ചർച്ചകൾ.
ഭൂട്ടാനിലെ ചൈനീസ് ഗ്രാമങ്ങൾ: ചിത്രങ്ങൾ പുറത്ത്
ചൈന ഭൂട്ടാൻ അതിർത്തിയിൽ പരസ്പരം ബന്ധിപ്പിച്ച് രണ്ട് വലിയ ഗ്രാമങ്ങൾ നിർമ്മിക്കുന്നതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ചിത്രങ്ങൾ സഹിതമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ 2017ൽ സംഘർഷം നടന്ന ദോക്ലാമിന് സമീപമാണ് ഗ്രാമങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം.
ജനുവരി ഒന്നിന് ലഭിച്ച ആദ്യ ചിത്രത്തിൽ 34 കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചെന്ന് വ്യക്തമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ചൈന കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ചെന്നാണ് വിവരം. മേഖലയിൽ ചൈന കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. നിർമ്മാണത്തിനായി വലിയ ഉപകരണങ്ങളടക്കം ചൈന ഭൂട്ടാനിൽ എത്തിച്ചിട്ടുണ്ട്.
ഗ്രാമങ്ങൾക്ക് സമീപം ചൈന റോഡും നിർമ്മിച്ചിട്ടുണ്ട്. അതേസമയം, എന്തിനാണ് ചൈന ഭൂട്ടാൻ അതിർത്തിയിൽ ഗ്രാമങ്ങൾ നിർമ്മിക്കുന്നതെന്നത് വ്യക്തമല്ല. ഇവ ഭാവിയിൽ സൈനികത്താവളങ്ങളാക്കിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.നാല് പതിറ്റാണ്ടായി ഭൂട്ടാനും ചൈനയും അതിർത്തി വിഷയത്തിൽ ചർച്ച നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഭൂട്ടാനിലെ ചൈനയുടെ അധിനിവേശം ഇന്ത്യ ഗൗരവമായാണ് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |