ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി കൊണ്ട് പാർട്ടി വിട്ട രണ്ട് മന്ത്രിമാരും അഞ്ച് എം.എൽ.എമാരും ഇന്നലെ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ഇന്നലെ എസ്.പി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ സാന്നിദ്ധ്യത്തിലാണ് മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി എം.എൽ.എമാരായിരുന്ന റോഷൻ ലാൽ വർമ്മ, ബ്രിജേഷ് പ്രജാപതി, മുകേഷ് വെർമ, വിനയ് ശാക്യ' ഭഗവതി സാഗർ എന്നിവരാണ് എസ്.പി യിൽ ചേർന്നത്. ബി.ജെ.പിയുടെ അന്ത്യത്തിനായി കാഹളം മുഴങ്ങിയെന്നും ഇത്തവണ യു.പിയും 2024 ൽ ഇന്ത്യയും ആര് ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് എസ്.പി യിൽ ചേർന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ 15 നിയമസഭാംഗങ്ങൾ ബി.ജെ.പി വിട്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ പിന്നാക്ക വിഭാഗങ്ങളിലെ മന്ത്രിമാരും എം.എൽ.എമാരും പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോയതിനെ തുടർന്നുണ്ടായ തിരിച്ചടി നേരിടാൻ ബി.ജെ.പി നീക്കം തുടങ്ങി. ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജന്മനാടായ ഗോരഖ്പൂരിലെ ഒരു ദളിത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു. പാർട്ടിയിലെ കൊഴിഞ്ഞുപോക്കിനെ കുറിച്ച് പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി എസ്.പി യിലെയും കോൺഗ്രസിലെയും കുടുംബവാഴ്ചക്കെതിരെ കടുത്ത വിമർശനമുന്നയിച്ചു. കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നവർക്ക് നാട്ടിൽ നീതി നടപ്പിലാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
യു.പിയിലെ പിന്നാക്ക വിഭാഗ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത് വലിയ കാര്യമല്ല സംസ്ഥാനത്ത് എല്ലായിടത്തുനിന്നും ബി.ജെ.പിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ അനുഗ്രഹം ഞങ്ങൾക്കുണ്ട്.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |