ന്യൂഡൽഹി: യു.പിയിലെ ബി.ജെ.പി മന്ത്രിസഭയിൽ നിന്ന് രാജിവച്ച മധുബൻ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും വനം, പരിസ്ഥിതി മന്ത്രിയുമായ ധാരാ സിംഗ് ചൗഹാനും എൻ.ഡി.എ സഖ്യകക്ഷിയായ അപ്‌നാദൾ വിട്ട എം.എൽ.എ ആർ.കെ. വർമ്മയും സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. നേരത്തെ
ബി.ജെ.പി വിട്ട രണ്ട് മന്ത്രിമാരും അഞ്ച് എം.എൽ.എമാരും സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരുന്നു.
2017ൽ എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യം ഉയർത്തി ജനങ്ങളുടെ പിന്തുണയുമായി അധികാരത്തിലേറിയ ബി.ജെ.പി സർക്കാർ ചില വിഭാഗങ്ങളെ മാത്രമാണ് പരിഗണിച്ചതെന്ന് ധാരാ സിംഗ് പറഞ്ഞു. യു.പിയിൽ മാറ്റം അനിവാര്യമായി. ഒ.ബി.സി-ദളിത് വിഭാഗങ്ങൾ ഒന്നിക്കും. സംസ്ഥാനത്തെ രാഷ്‌ട്രീയം മാറ്റിയെഴുതുമെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധാരാസിംഗിനെയും ആർ.കെ. വർമ്മയെയും അഖിലേഷ് യാദവ് സ്വാഗതം ചെയ്‌തു. സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിൽ യു.പിയിൽ പുതിയവികസന രാഷ്‌ട്രീയത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് പാർട്ടിയിൽ നിന്ന് ഇനി നേതാക്കളെ എസ്.പിയിലേക്ക് എടുക്കില്ലെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ബി.ജെ.പിയിലേക്കും നേതാക്കളുടെ ഒഴുക്ക് ശക്തമാണ്. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ മോഗ മണ്ഡലത്തിൽ നടൻ സോനു സൂഡിന്റെ സഹോദരി മാളവിക സൂഡിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സിറ്റിംഗ് എം.എൽ.എ ഹർജോത് കമൽ ബി.ജെ.പിയിൽ ചേർന്നു. കമൽ ഉൾപ്പെടെ നാലു സിറ്റിംഗ് എം.എൽ.എമാർക്ക് ശനിയാഴ്ച പുറത്തുവന്ന ആദ്യ ഘട്ട പട്ടികയിൽ സീറ്റുണ്ടായിരുന്നില്ല.മോഗയിൽ സീറ്റ് നിഷേധിച്ചതിലൂടെ കോൺഗ്രസ് തന്നെ അപമാനിച്ചുവെന്നായിരുന്നു കമലിന്റെ ആദ്യ പ്രതികരണം. മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടെന്നും അപമാനം തോന്നിയതിനാൽ കോൺഗ്രസിന്റെ സീറ്റ് വാഗ്ദാനം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുൻ ബി.എസ്.പി മന്ത്രിയും എം.എൽ.എയുമായ രാംവീർ ഉപാദ്ധ്യായയും ശനിയാഴ്ച ബി.ജെ.പിയിൽ ചേർന്നു. ഇത് കൂടാതെ യു.പിയിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അസിം അരുൺ ഇന്നലെ ബി.ജെ.പിയിൽ ചേർന്നു. പ്രധാവമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു.
സീറ്റ് നിഷേധിച്ചു: ഛന്നിയുടെ സഹോദരൻ സ്വതന്ത്രനായി മത്സരിക്കും
പഞ്ചാബിലെ ബാസ്സി പഥാന മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്ര ചരൺജിത് സിംഗ് ഛന്നിയുടെ സഹോദരൻ അറിയിച്ചു. കോൺഗ്രസ് സീറ്റ് നൽതാകിരുന്നതോടെയാണിത്. ഒരു കുടുംബത്തിൽ നിന്ന് രണ്ട് പേർ പാർട്ടിയിലുണ്ടെങ്കിൽ ഒരാൾക്ക് മാത്രമേ സീറ്റ് നൽകൂ എന്ന കോൺഗ്രസിന്റെ പുതിയ നിയമം കാരണമാണിത്.
Listen to the latest songs, only on JioSaavn.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |