ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നിന്ന് 17കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയെന്ന ബി.ജെ.പി എം.പി താപിർ ഗൗവിന്റെ ആരോപണത്തിൽ ഇന്ത്യൻ സൈന്യം അന്വേഷണം ആരംഭിച്ചു.
മിരം താരോണിനെയാണ് കാണാതായത്. മിരം മരുന്നുകൾ പറിക്കാനും വേട്ടയ്ക്കുമായി വനത്തിൽ എത്തിയിരുന്നുവെന്നും പിന്നീട് വഴി തെറ്റി വനത്തിനുള്ളിൽ പെട്ടുപോയെന്നും ചൈനീസ് സൈന്യം അറിയിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ത്യൻ അതിർത്തി കടന്ന മിരത്തിനെ കണ്ടെത്താൻ സഹായിക്കുമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കി. മിരത്തിനൊപ്പം കാണാതായി പിന്നീട് തിരിച്ചെത്തിയ ജോണി യാംഗെന്ന യുവാവാണ് തങ്ങളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയതാണെന്ന് അധികൃതരോട് പറഞ്ഞത്.
സംഭവത്തെക്കുറിച്ച് കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണിക്കിനെ അറിയിച്ചിട്ടുണ്ടെന്നും മിരത്തിനെ രക്ഷിക്കാൻ കേന്ദ്രം ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും താപീർ ട്വീറ്റ് ചെയ്തിരുന്നു. പ്രധാമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഇന്ത്യൻ സൈന്യം എന്നിവരെയും ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. തുടർന്നാണ്, ഇന്ത്യൻ സൈന്യം അന്വേഷണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |