ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയുമായി ബന്ധപ്പെട്ട് ഗോവ ബി.ജെ.പിയിൽ പ്രതിസന്ധി തുടരുന്നു. 2018 ൽ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയ ദയാനന്ദ് സോപ്തെയ്ക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ പാർട്ടി വിടാനൊരുങ്ങുകയാണ്. അനുയായികളുമായി ആലോചിച്ച് സ്വതന്തനായി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ ഉത്പൽ പരീക്കർ പനജിയിൽ സ്വതന്ത്രനായി മത്സരിക്കും. 25 വർഷത്തോളം തന്റെ പിതാവിന്റെ തട്ടകമായിരുന്ന പനജിയിൽ ഇത്തവണയും സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് പാർട്ടിയിൽ നിന്നും രാജിവച്ച് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. 2019 ൽ മനോഹർ പരീക്കറുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് നേതാവായ അറ്റനാസിയോ മൊൺ സെറ്റേറിനാണ് ബി.ജെ.പി സീറ്റ് നൽകിയത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് ബി.ജെ.പിയിലെത്തിയതായിരുന്നു അദ്ദേഹം.
ഗോവ മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ദീപക് പ്രഭു പൗസ്കറും സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുകയാണ്. മന്ത്രി വിശ്വജിത് റാണയുടെ ഭാര്യയ്ക്ക് സീറ്റ് നൽകുകയും തന്നെ അവഗണിക്കുകയും ചെയ്തതായി ആരോപിച്ച് ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവ് ലേക്കറുടെ ഭാര്യ സാവിത്രി കവ് ലെക്കറും ബി.ജെ.പിയിൽ നിന്ന് രാജിവച്ചു. 9 എം.എൽ.എമാരോടൊപ്പം കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയവരിൽ പ്രമുഖനായ സ്പീക്കർ ബസിദോർ ഫെർണാണ്ടസും രാജി ഭീഷണി മുഴക്കി കഴിഞ്ഞു. ഇവിടെ മുൻ എം.എൽ.എ രമേഷ് താവ്ദക്കറിനാണ് സീറ്റ് ലഭിച്ചത്.
മത്സരം കടുക്കുന്നു
പഞ്ചകോണ മത്സരം നടക്കുന്ന ഗോവയിൽ ബി.ജെ.പിക്കുള്ള സാദ്ധ്യതകൾ തകർക്കുന്ന നിലയിലേക്ക് പാർട്ടിയിലെ പൊട്ടിത്തെറി നീങ്ങുകയാണ്. ബി.ജെ.പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസും മഹാരാഷ്ട്രാ ഗോമന്തിക് പാർട്ടിയും ചേർന്ന സഖ്യം, ആം ആദ്മി പാർട്ടി, എൻ.സി.പിയും ശിവസേനയും ചേർന്ന സഖ്യം എന്നീ നിലയിലാണ് ഗോവയിൽ തിരഞ്ഞെടുപ്പ് പോര് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |