കൊൽക്കത്ത: കളിക്കാരനായും പരിശീലകനായും മിന്നിത്തിളങ്ങിയ ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുഭാഷ് ഭൗമിക്ക് അന്തരിച്ചു. 72 വയസായിരുന്നു. ഇന്നലെ പുലർച്ചെ 3.30ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി വൃക്കരോഗവും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളും കാരണം അശുപത്രിയിലായിരുന്നു. നേരത്തേ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ എക്ബാൽപുരിലെ നേഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചിരുന്നു.
1970ൽ തന്റെ ഇരുപതാം വയസിൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറിയ മുന്നേറ്റ നിരയിലെ കൊള്ളിയാനായിരുന്ന ഭൗമിക്ക്, 1970ലെ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1971ൽ മെർദേക്ക കപ്പിൽ ഫിലിപ്പൈൻസിനെതിരെ ഹാട്രിക്ക് നേടി ചരിത്രം കുറിച്ചു. 1974ലെ ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ മുന്നണിപ്പോരാളിയായി.
രാജ്യത്തിനായി 69 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ നേടി. ക്ലബ് തലത്തിൽ ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും വേണ്ടി തകർത്താടി. 79ലാണ് ക്ലബ് ഫുട്ബാളിൽ നിന്ന് വിരമിച്ചത്.
പിന്നീട് പരിശീലകനായി. ഈസ്റ്റ് ബംഗാളിന്റെ പരിശീലക വേഷത്തിലാണ് ഏറെ നേട്ടങ്ങൾ കൊയ്തത്. 2003ൽ അവരെ ആസിയൻ കപ്പ് ജേതാക്കളാക്കി.മോഹൻ ബഗാൻ, സാൽഗോക്കർ, മൊഹമ്മദൻസ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ചർച്ചിൽ ബ്രദേഴ്സിന്റെ ടെക്നിക്കൽ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |