ന്യൂഡൽഹി: വ്യോമസേനയുടെ പാസഞ്ചർ വിമാനങ്ങളായ സി - 17 ഗ്ളോബ്‌മാസ്റ്റർ, ഇല്യുഷിൻ - 76 എന്നിവ ഒാപ്പറേഷൻ ഗംഗയുടെ ഭാഗമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാനപ്രകാരമാണിത്. വ്യോമസേനയുടെ കൂറ്റൻ വിമാനങ്ങളായ ഇവ ഉപയോഗിച്ച് കൂടുതൽ ആളുകളെ ഒഴിപ്പിക്കാനാകുമെന്നതാണ് നേട്ടം. വിമാനത്താവളങ്ങൾ അല്ലാത്ത പ്രദേശങ്ങളിലും ഇവയ്ക്ക് ലാൻഡ് ചെയ്യാനാകും. യുക്രെയിന് ഇന്ത്യ നൽകുമെന്ന് പ്രഖ്യാപിച്ച മരുന്നടക്കം സഹായസാമഗ്രികൾ എത്തിക്കാനും വ്യോമസേനാ വിമാനം ഉപയോഗിക്കും. അതിനിടെ പ്രധാനമന്ത്രി ഇന്നലെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും രാഷ്‌ട്രപതിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
മന്ത്രിമാർ യുക്രെയിൻ അതിർത്തിലേക്ക്
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി ഹംഗറിയിലേക്കും കിരൺ റിജിജു സ്ളോവാക്യയിലേക്കും യാത്രതിരിച്ചു. ബുഡാപെസ്റ്റിൽ നിന്ന് ഇന്ത്യക്കാരെ കൂട്ടാൻ പോയ ഇൻഡിഗോ വിമാനത്തിലാണ് ഹർദീപ് സിംഗ് പുരി യാത്രതിരിച്ചത്. സ്ളോവാക്യൻ അതിർത്തി മേഖലയായ കോഷിത്‌സെയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിലാണ് കിരൺ റിജിജു യാത്രതിരിച്ചത്. വിദ്യാർത്ഥികൾക്ക് വിസ ലഭ്യമാക്കുന്നതടക്കമുള്ള നടപടികളിൽ സ്ളോവാക്യൻ സർക്കാരിന്റെ സഹായം തേടുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ വിദ്യാർത്ഥികൾ എത്തി
മുംബയിലും ഡൽഹിയിലുമായെത്തിയ നാലു വിമാനങ്ങളിലായി കൂടുതൽ മലയാളികൾ യുക്രെയിനിൽ നിന്ന് തിരിച്ചെത്തി. ബുക്കാറസ്റ്റിൽ നിന്നും ബുഡാപെസ്റ്റിൽ നിന്നും ഇസ്താംബൂൾ വഴി
ഡൽഹിയിലെത്തിയ ഇൻഡിഗോയുടെ രണ്ടു വിമാനങ്ങളിലായി 50 മലയാളികളാണുണ്ടായിരുന്നത്. ബുക്കാറെസ്റ്റിൽ നിന്ന് മുംബയിലെത്തിയ വിമാനത്തിലുണ്ടായിരുന്ന 182 യാത്രക്കാരെ കേന്ദ്രമന്ത്രി നാരായൺ റാണെയും, ബുഡാപെസ്റ്റിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിലെ 216 യാത്രക്കാരെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും സ്വീകരിച്ചു. ഇന്ന് ഏഴ് വിമാനങ്ങൾ ഡൽഹിയിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |