ന്യൂഡൽഹി: റഷ്യയുടെ ആറുമണിക്കൂർ വെടിനിറുത്തൽ പ്രഖ്യാപനമുണ്ടായിട്ടും കിഴക്കൻ മേഖലയിലെ സുമിയിൽ നിന്നടക്കം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കൽ പൂർണമായില്ല. ഇപ്പോഴും 200ഒാളം മലയാളികൾ അടക്കം 700ഒാളം ഇന്ത്യക്കാർ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഖാർക്കിവ്, സുമി മേഖലകൾ ഒഴികെ യുക്രെയിനിന്റെ മറ്റു മേഖലകളിൽ കുടുങ്ങിക്കിടന്ന എല്ലാ വിദ്യാർത്ഥികളെയും മോചിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
സുമിയിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ നയതന്ത്ര തലത്തിൽ തുടരുന്ന ശ്രമങ്ങൾ വിജയിക്കുന്നത് വരെ വിദ്യാർത്ഥികൾ ഷെൽട്ടറുകളിൽ തുടരണമെന്നും സ്വന്തം നിലയ്‌ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. വിദ്യാർത്ഥികൾ അങ്ങേയറ്റം ക്ഷമയോടെ സഹകരിക്കുന്നുണ്ടെന്ന് യുക്രെയിനിലെ ഇന്ത്യൻ അംബാസഡർ പാർത്ഥ സത്പതി അറിയിച്ചു. പടിഞ്ഞാറൻ മേഖലകളിലേക്ക് നീങ്ങിയവർ അതിർത്തിയിൽ അധികൃതരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഒരാഴ്ചയ്ക്കിടെ യുക്രെയിനിൽ നിന്ന് 10,000 വിദ്യാർത്ഥികളെയാണ് ഒഴിപ്പിച്ചത്. കടുത്ത പോരാട്ടം നടക്കുന്ന ഖാർക്കിവും സുമിയും ഒഴികെ മറ്റു മേഖലകളിൽ നിന്നെല്ലാം വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ കഴിഞ്ഞെന്നും എംബസി അവകാശപ്പെടുന്നു.
പിസോച്ചിൻ മേഖലയിൽ നിന്ന് 800ഒാളം ഇന്ത്യക്കാരെ ബസിൽ ഒഴിപ്പിച്ചു. ഖാർക്കിവ്, പിസോച്ചിൻ മേഖലകളിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു.
സക്കേവ വഴിയും വിമാനങ്ങൾ
യുക്രെയിൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലത്തുള്ള റൊമേനിയൻ നഗരമായ സക്കേവയിലെ വിമാനത്താവളം വഴിയും ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അതിർത്തിയിൽ നിന്ന് 500 ദൂരത്തുള്ള റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നാണ് നിലവിൽ വിമാനങ്ങൾ. 1050 വിദ്യാർത്ഥികളെ സക്കേവ വഴി ഉടൻ നാട്ടിലെത്തിക്കുമെന്നും റൊമാനിയയിലുള്ള മന്ത്രി അറിയിച്ചു.
1650 മലയാളികൾ നാട്ടിലെത്തി
യുക്രെയിനിൽ നിന്ന് 1650 മലയാളി വിദ്യാർത്ഥികളാണ് ഇന്നലെ വരെ ഡൽഹിയിലെത്തിയതെന്ന് കേരളാഹൗസ് റസിഡൻസ് കമ്മിഷണർ സൗരഭ് ജെയിൻ അറിയിച്ചു. യുക്രെയിനിൽ നിന്ന് വന്ന വിദ്യാർത്ഥികളിൽ കൂടുതലും കേരളത്തിൽ നിന്നാണ്. ഇന്നലെ മാത്രം വിവിധ വിമാനങ്ങളിലായി 540 കുട്ടികൾ എത്തി. വിദ്യാർത്ഥികളെ സ്വീകരിക്കാനും അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ് പരിഹരിക്കാനും ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ 'ചിയർ വാരിയർ' സംഘം തയ്യാറാണ്. വിമാനത്താവളത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൗണ്ടറും കേരളാഹൗസിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജീകരിച്ചാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. കുട്ടികൾക്കൊപ്പം കൊണ്ടുവരുന്ന വളർത്തു മൃഗങ്ങളെ എയർഏഷ്യ വിമാനത്തിൽ കയറ്റാനാകില്ലെന്ന നയപരമായ തീരുമാനമുള്ളതിനാലാണ് അവർക്ക് സ്വന്തം ചെലവിൽ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതെന്നും സൗരഭ് ജെയിൻ അറിയിച്ചു.
2900 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി
യുക്രെയിനിൽ നിന്ന് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2900 ഇന്ത്യക്കാരെ കൂടി ഒഴിപ്പിച്ചു കൊണ്ടുവന്നു. പതിനഞ്ച് വിമാനങ്ങളിലാണ് ഇവർ എത്തിയത്. ഇതിൽ പന്ത്രണ്ടെണ്ണം സിവിലിയൻ വിമാനങ്ങളും മൂന്നെണ്ണം വ്യോമസേനാ വിമാനങ്ങളുമാണ്. അടുത്ത 24 മണിക്കൂറിൽ 13 വിമാനങ്ങൾ കൂടി ഉക്രെയിനിലേക്ക് ഒഴിപ്പിക്കൽ ദൗത്യത്തിന് പോകുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.ഇതുവരെ 13,000 ഇന്ത്യക്കാരെയാണ് തിരികെ കൊണ്ടുവന്നത്. 55 സിവിലിയൻ വിമാനങ്ങളും പത്ത് വ്യോമ സേനാ വിമാനങ്ങളുമാണ് ഓപ്പറേഷൻ ഗംഗയിൽ ഇതുവരെ പങ്കെടുത്തത്.
പിസോച്ചിൻ എന്ന സ്ഥലത്തു നിന്ന് 298 വിദ്യാർത്ഥികളെ ഒഴിപ്പിച്ചു.ഖാർകീവിലെ എല്ലാ ഇന്ത്യക്കാരെയും നാട്ടിൽ എത്തിച്ചു.യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശ പൗരന്മാരെ ഒഴിപ്പിക്കാൻ റഷ്യൻ ബസുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് റഷ്യ യു. എൻ രക്ഷാസമിതിയെ അറിയിച്ചു. കിഴക്കൻ യുക്രെയിനിലെ ഖാർകീവ്, സുമി നഗരങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ. റഷ്യ ബസുകൾ അയയ്ക്കും. ഈ ബസുകൾ അതിർത്തിയിലെ ക്രോസിംഗ് പോയിന്റുകളിൽ കാത്തുകിടക്കുകയാണെന്നും രക്ഷാസമിതിയിലെ റഷ്യൻ പ്രതിനിധി വാസിലി നെബെൻസിയ അറിയിച്ചു.റഷ്യയിലെ ബെൽഗൊറോദ് മേഖലയിൽ 130 സുകളാണ് കാത്തു കിടക്കുന്നത്. ചെക്ക് പോയിന്റുകളിൽ പാർപ്പിടവും ഭക്ഷണവും മെഡിക്കൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഒഴിപ്പിക്കുന്നവരെ ബെൽഗൊറോദിൽ എത്തിച്ച ശേഷം വിമാനങ്ങളിൽ നാടുകളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം രക്ഷാസമിതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |