ന്യൂഡൽഹി: യുക്രെയിനിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ പറഞ്ഞു. 'ഒാപ്പറേഷൻ ഗംഗ ' യെക്കുറിച്ച് രാജ്യസഭയിൽ പ്രസ്‌താവന നടത്തുകയായിരുന്നു അദ്ദേഹം. 25,000 ഇന്ത്യക്കാരെയാണ് യുക്രെയിനിൽ നിന്ന് ഒഴിപ്പിച്ചത്. വസുധൈവ കുടുംബകമെന്ന തത്ത്വം അനുസരിച്ച് ഇന്ത്യക്കാർക്കൊപ്പം 18 രാജ്യങ്ങളിലെ പൗരൻമാരെയും രക്ഷപ്പെടുത്തി. ഇന്ത്യൻ വ്യോമസേനയുടെ സി 17 വിമാനങ്ങളുടെ 14 സർവീസുകൾ അടക്കം 90 വിമാന സർവീസുകളാണ് ഒാപ്പറേഷൻ ഗംഗയിൽ നടത്തിയത്.
റഷ്യയുടെയും യുക്രെയിന്റെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ നിർണായകമായി.യുക്രെയിനിൽ സംഘാർഷാവസ്ഥ ഉടലെടുത്ത ജനുവരിയിൽ തന്നെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ 20,000 ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ നടത്തി.കേന്ദ്രസർക്കാർ ഒഴിപ്പിക്കാൻ തയ്യാറായെങ്കിലും വലിയൊരു വിഭാഗം വിദ്യാർത്ഥികൾ യുക്രെയിനിൽ തുടരാനാണ് താത്പര്യപ്പെട്ടത്. ഒാൺലൈൻ ക്ളാസുകളോട് വിമുഖത പ്രകടിപ്പിച്ച ചില സർവകലാശാലകൾ കുട്ടികൾ രാജ്യം വിടുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. വ്യോമാക്രമണത്തിനും ഷെല്ലിംഗിനുമിടെ, അതിർത്തിയിലേക്ക് ആയിരം കിലോമീറ്ററോളം ദൂരമുള്ള സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കൽ സങ്കീർണമായിരുന്നു. എന്നാൽ വിദേശകാര്യ, പ്രതിരോധ, സിവിൽ വ്യോമയാന മന്ത്രാലയങ്ങളും സ്വകാര്യ വിമാന കമ്പനികളുമെല്ലാം ഒന്നിച്ചു നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് 25,000 ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സാദ്ധ്യമായതെന്നും ജയശങ്കർ വിവരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |